ന്യൂഡൽഹി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളജുകളുടെ പ്രവേശന അനുമതി സുപ്രീംകോടതി റദ്ദാക്കി. ഈ വർഷം പ്രവേശനത്തിന് അനുമതി നൽകരുതെന്ന മെഡിക്കൽ കൗൺസിലിന്റെ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് പ്രവേശനം റദ്ദാക്കി ഉത്തരവിട്ടത്. അൽ അസ്ഹർ മെഡിക്കൽ കോളേജ്- തൊടുപുഴ, ഡി.എം മെഡിക്കൽ കോളേജ് - വയനാട്, പി.കെ. ദാസ് മെഡിക്കൽ കോളേജ്- പാലക്കാട്, എസ്.ആർ മെഡിക്കൽ കോളജ്- തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രവേശനമാണ് കോടതി റദ്ദാക്കിയത്. 550 സീറ്റുകളിലെ പ്രവേശന അനുമതിയാണ് റദ്ദായത്. നാല് കോളേജുകൾക്കും ചട്ടപ്രകാരമുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഈ നാല് കോളേജുകൾക്ക് നേരത്തെ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. എന്നാൽ കോളേജുകൾ ഹൈക്കോടതിയെ സമീപിച്ച് പ്രവേശനത്തിന് അനുകൂലമായ വിധി സമ്പാദിച്ചു. ഇതിനെതിരെയാണ് മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചതും ഇന്നത്തെ വിധിയുണ്ടായിരിക്കുന്നതും. വാദം കേൾക്കുന്ന സമയത്ത് തന്നെ പ്രവേശനം നേടിയ കുട്ടികൾ പുറത്തുപോകേണ്ടി വരുമെന്ന പരമാർശം കോടതിയുടെ ഭാഗത്ത് നിന്ന് തന്നെയുണ്ടായിരുന്നു. കഴിഞ്ഞ മാസം തന്നെ കോളജുകൾ പ്രവേശനം നടത്തുന്നതും കോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ മാസം നടത്തിയ മോപ് അപ് കൗൺസിലിങ്ങിൽ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം പൂർത്തിയായിരുന്നു. ഇത്തരത്തിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികളെയും ബാധിക്കുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ മെഡിക്കൽ കോളേജുകളിലേക്ക് പ്രവേശനം നടത്താനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രവേശനം റദ്ദാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2Spvika
via
IFTTT
No comments:
Post a Comment