ദുബായ്: രൂപയുടെ മൂല്യമിടിയുകയും ദിർഹവുമായുള്ള വിനിമയനിരക്ക് കൂടുകയും ചെയ്തതോടെ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് പണമയയ്ക്കുന്നതിന്റെ തിരക്കിലാണ്. മാസാദ്യമായതിനാൽ കഴിഞ്ഞദിവസങ്ങളിൽ മണി എക്സ്ചേഞ്ചുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. എണ്ണ വിലയിലുണ്ടായ വർധന, യു.എസ്.-ചൈന വ്യാപാരയുദ്ധം, അമേരിക്കയിലെ ബാങ്ക് പലിശവർധന, കരുത്താർജിക്കുന്ന ഡോളർ ഇതെല്ലാം രൂപയുടെ മൂല്യമിടിയാൻ കാരണമായതായി ഫിനാബ്ലർ ഗ്രൂപ്പ് സി.ഇ.ഒ.യും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു. നിലവിലെ രാഷ്ട്രീയ- സാമ്പത്തിക സാഹചര്യങ്ങളും ഇന്ത്യയിൽ തിരഞ്ഞെടുപ്പ് അടുത്തുവെന്നതും കണക്കിലെടുത്താൽ അടുത്തവർഷം ആദ്യപാദത്തോടെ രൂപയുടെ മൂല്യം ഇനിയും കുറയാനാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, എണ്ണവില കൂടുന്നതോടെ കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന രൂപയുടെമൂല്യം വീണ്ടുമിടിയുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. അമേരിക്കൻ ബാങ്കുകൾ വരും ദിവസങ്ങളിൽ പലിശനിരക്ക് വർധിപ്പിച്ചാൽ ഇന്ത്യയിൽ നിന്നുള്ള വിദേശധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപങ്ങൾ പിൻവലിക്കാൻ സാധ്യതയുണ്ട്. ഇത് ഓഹരിവിപണിയെ സാരമായി ബാധിക്കും. രൂപയുടെ മൂല്യമിടിയുമ്പോൾ ദിർഹവുമായുള്ള വിനിമയനിരക്ക് കൂടുന്നത് ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് ഗുണകരമാകും. ഓഹരി വിപണിയിലെ തളർച്ച കണക്കിലെടുത്ത് നിക്ഷേപിക്കാൻ പറ്റിയ അവസരംകൂടിയാണിതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അതുപോലെ നാട്ടിൽനിന്ന് ഭവനവായ്പയും വാഹനവായ്പയും മറ്റും എടുത്തവർക്കും ഈ സമയത്ത് ഒന്നിച്ച് തിരിച്ചടയ്ക്കാൻ സാധിച്ചാൽ ലാഭമുണ്ടാകും. കൈയിൽ പണമുള്ളവർക്ക് നാട്ടിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്താനും ഇത് നല്ല അവസരമാണ്. എന്നാൽ കടംവാങ്ങിയും ബാങ്ക് വായ്പയെടുത്തും ക്രെഡിറ്റ് കാർഡിൽനിന്ന് പണമെടുത്തും നാട്ടിലേക്കയയ്ക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ നഷ്ടമാണ്. നാട്ടിലെ പണപ്പെരുപ്പവും വിലക്കയറ്റവും മാത്രമല്ല ഗൾഫിലെ തൊഴിൽ വിപണിയുടെ അനിശ്ചിതാവസ്ഥയും കണക്കിലെടുത്ത് വേണം നാട്ടിലേക്ക് പണമയയ്ക്കാൻ.
from mathrubhumi.latestnews.rssfeed https://ift.tt/2O3H8SF
via
IFTTT
No comments:
Post a Comment