അങ്കാറ (തുർക്കി): അപകടങ്ങൾ എവിടെയാണ് നമ്മെ കാത്തിരിക്കുന്നതെന്ന് പറയാനാവില്ല. വിചാരിക്കാത്ത ഇടങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തിൽ അത് ചിലപ്പോൾ നമ്മെ തേടിവരും. ചവിട്ടി നിൽക്കുന്ന ഭൂമി പെട്ടെന്ന് പിളർന്നുമാറിയാൽ എന്തുസംഭവിക്കും? തുർക്കിയിൽനിന്നുള്ള ഒരു അപൂർവ സിസിടിവി ദൃശ്യം ഇപ്പോൾ വൈറലാകുന്നത് ഈ അപ്രതീക്ഷിതത്വംകൊണ്ടാണ്. തുർക്കിയിലെ ദിയാർബക്കിർ നഗരത്തിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. പാതയോരത്തെ ഫുട്പാത്തിൽ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. നടപ്പാതയിൽ ഒരിടത്തെത്തുമ്പോൾ അപ്രതീക്ഷിതമായി അവർ നിൽക്കുന്നിടം പൂർണമായും ഇടിഞ്ഞു താഴുന്നു. ഒപ്പം ഇരുവരും അഗാധതയിലേക്ക് വീഴുന്നു. കാഴ്ചക്കാരിൽ ഞെട്ടലും ഭയവും ജനിപ്പിക്കുന്നതാണ് ഈ ദൃശ്യം. നഗരത്തിലെ പ്രധാന ഓവുചാലിനു മുകളിൽകൂടി പണിതിരിക്കുന്ന നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഏറെ ആഴമുള്ള ഓവുചാലിലേക്കാണ് കാൽനടയാത്രക്കാരികളായ സൂസൻ കുഡേ ബാലിക്, ഒസ്ലെം ഡുയ്മാസ് എന്നിവർ വീണത്. ഉടൻതന്നെ പരിസരവാസികൾ ഓടിയെത്തുന്നതും കുഴിയിലെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇവരെ പുറത്തെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഏതായാലും, രണ്ടുപേർക്കും നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തുർക്കി പോലീസ് സുരക്ഷാ സേനയാണ് വീഡിയോ ദൃശ്യം പുറത്തുവിട്ടത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഇത് വൻതോതിൽ പ്രചരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2qdHI1W
via
IFTTT
No comments:
Post a Comment