തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കർ(40) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ 12.57-നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 25നാണ് ബാലഭാസ്കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ബാലഭാസ്കർ,ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലക്ഷ്മി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിലായിരുന്നു മകളും ബാലഭാസ്കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുൻഭാഗം അപകടത്തിൽ പൂർണമായി തകർന്നിരുന്നു. സി.കെ ഉണ്ണി ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്കർ അമ്മാവനും സംഗീതജ്ഞനുമായ ബി ശശികുമാറിന് കീഴിൽ മൂന്നാംവയസിലാണ് സംഗീതം അഭ്യസിച്ച് തുടങ്ങിയത്. 12ാം വയസിലായിരുന്നു ആദ്യ കച്ചേരി. 17ാംവയസിൽ ആദ്യമായി സിനിമക്ക് വേണ്ടി സംഗീതസംവിധാനം നിർവഹിച്ചു. മംഗല്യപല്ലക്ക്, കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നിവയാണ് അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച ചിത്രങ്ങൾ. പഠിക്കുന്ന കാലത്തു തന്നെ സംഗീത ആൽബങ്ങൾ നിർമ്മിച്ചു. ഈസ്റ്റ് കോസ്റ്റിന് വേണ്ടി നിനക്കായ്, ആദ്യമായി തുടങ്ങിയ ആൽബങ്ങൾ ശ്രദ്ധേയമായി. യേശുദാസ്, മട്ടന്നൂർ ശങ്കരൻകുട്ടി, ശിവമണി തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം ഫ്യൂഷൻ ഷോകൾ ചെയ്തു. സഹപാഠികളായിരുന്ന ബാലഭാസ്കറും ലക്ഷ്മിയും 2000ലാണ് വിവാഹിതരായത്. പതിനാറു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവർക്ക് തേജസ്വിനി പിറന്നത്. തേജസ്വനിയുടെ പേരിലുള്ള വഴിപാട് നടത്താനായിരുന്നു ഇവർ തൃശ്ശൂരിലേക്ക് പോയത്. ഫ്യൂഷൻ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തിൽ തന്നെ ശ്രദ്ധേയനായ ബാലഭാസ്കർ ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാൻ യുവ സംഗീത്കാർ പുരസ്കാർ 2008ൽ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചക്ക് രണ്ടുമണിക്ക് ശേഷം പൂജപ്പുരയിലെ സ്വവസതിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ബാലുവിന് മൂന്നാം വയസിൽ കിട്ടിയ കളിപ്പാട്ടം കൊഴിഞ്ഞത് വയലിനിൽ വിരിഞ്ഞ പ്രണയപ്പൂക്കൾ content highlights:Violinist Balabhaskar died
from mathrubhumi.latestnews.rssfeed https://ift.tt/2NfDJLc
via
IFTTT
No comments:
Post a Comment