ന്യൂഡൽഹി : ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയ വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബറിനോട് രാജിവയ്ക്കാൻ പ്രധാനമന്ത്രിയും ബി.ജെ.പി.യും ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. വിദേശപര്യടനം പൂർത്തിയാക്കി ഡൽഹിയിലെത്തിയ ഉടൻ അക്ബർ സർക്കാരിനും പാർട്ടിക്കും വിശദീകരണം നൽകും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ രാജി ആവശ്യപ്പെടാനാണ് നീക്കമെന്ന് അറിയുന്നു. അക്ബറിനെതിരേ ഒമ്പത് വനിതാ മാധ്യമപ്രവർത്തകരാണ് മീ ടൂ പ്രചാരണത്തിന്റെ ഭാഗമായി ലൈംഗികാരോപണം ഉന്നയിച്ചത്. രാജിവയ്ക്കുകയാണെങ്കിൽ ലൈംഗികാരോപണത്തെത്തുടർന്ന് മോദിസർക്കാരിൽനിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയായിരിക്കും അക്ബർ. ബലാത്സംഗക്കേസിൽ ആരോപണവിധേയനായ നിഹാൽചന്ദ് മേഘ്വാളിനാണ് ആദ്യ സ്ഥാനനഷ്ടമുണ്ടായത്. അക്ബറിനോട് ആഫ്രിക്കൻപര്യടനം വെട്ടിച്ചുരുക്കാൻ ആവശ്യപ്പെട്ടെന്ന വാർത്ത സർക്കാർ കേന്ദ്രങ്ങൾ നിഷേധിച്ചു. അക്ബറിനെതിരായ ആരോപണങ്ങൾ പാർട്ടിക്കും സർക്കാരിനും നാണക്കേടുണ്ടാക്കിയെന്ന വിമർശനം ബി.ജെ.പി.ക്കുള്ളിൽ ഉയർന്നിട്ടുണ്ട്. വനിതാ മാധ്യമപ്രവർത്തകരുടെ ആരോപണം പ്രഥമദൃഷ്ട്യാതന്നെ വിശ്വസനീയമായ തെളിവായി മാറിയെന്ന് ഒരുവിഭാഗം പറയുന്നു. മാത്രമല്ല, അക്ബർ 2014 വരെ കടുത്ത ബി.ജെ.പി. വിമർശകനായിരുന്നെന്നും കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പുകാലത്താണ് പാർട്ടിയിലെത്തിയതെന്നും അദ്ദേഹത്തിന്റെ വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതുവരെ കോൺഗ്രസിനോടായിരുന്നു അക്ബറിന് അടുപ്പം. അക്ബറിനെ മന്ത്രിസ്ഥാനത്ത് നിലനിർത്തരുതെന്ന് ആർ.എസ്.എസും ആവശ്യപ്പെട്ടതായാണ് സൂചന. ധാർമികച്യുതിയുള്ളവരെ അധികാരസ്ഥാനങ്ങളിൽ ഇരുത്തരുതെന്നാണ് ആർ.എസ്.എസിന്റെ നിലപാട്. അതേസമയം, അക്ബർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പുള്ള കാലത്തെ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടി ന്യായീകരിക്കാനും ശ്രമങ്ങളുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനുശേഷം ആരോപണമുയർന്നിട്ടില്ലെന്ന് അവർ പറയുന്നു. മാത്രമല്ല, അക്ബറിനെതിരേ രേഖാമൂലമുള്ള പരാതിയോ എഫ്.ഐ.ആറോ ഇല്ല. ഈ വാദത്തിന് പാർട്ടിക്കുള്ളിൽ പിന്തുണ ഏറെയില്ല. മേനകാഗാന്ധിയും സ്മൃതി ഇറാനിയുമൊഴികെ കേന്ദ്രമന്ത്രിമാരോ നേതാക്കളോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.അക്ബറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ നിലപാട് കടുപ്പിച്ചിട്ടുണ്ട്. കോൺഗ്രസിനുപിന്നാലെ ഇടതുപാർട്ടികളും ഈ ആവശ്യം ഉന്നയിച്ചു. അക്ബറിന്റെ രാജി അനിവാര്യമാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടപടിക്ക് അഞ്ച് നിയമസഭാതിരഞ്ഞെടുപ്പുകൾക്ക് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ കേന്ദ്രമന്ത്രിക്കെതിരേ ഉയർന്ന ആരോപണത്തിൽനിന്ന് പെട്ടെന്ന് മുഖം രക്ഷിക്കാനാണ് പാർട്ടിയുടെയും സർക്കാരിന്റെയും ശ്രമം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ് അക്ബർ. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രതിപക്ഷപാർട്ടികൾ ഈ വിഷയം ഉന്നയിക്കുെമന്നതിനാൽ തിടുക്കത്തിൽ തീരുമാനമെടുക്കാനാണ് ബി.ജെ.പി. ദേശീയനേതൃത്വം ആലോചിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2NCvIQG
via
IFTTT
No comments:
Post a Comment