ഭോപ്പാൽ: മധ്യപ്രദേശിലെ തൊഴിലാളിക്ക് ഖനനത്തിലൂടെ ലഭിച്ചത് ഒന്നരക്കോടി രൂപ വിലവരുന്ന അമൂല്യ വജ്രം. ബുണ്ഡേൽഖണ്ഡ് പ്രദേശത്തെ ഖനന തൊഴിലാളിയായ മോട്ടിലാൽ പ്രചാപതി എന്ന തൊഴിലാളിക്കാണ് ഭാഗ്യം വജ്ര രൂപത്തിൽ കിട്ടിയത്. രാജ്യത്തെ ഒരേ ഒരു വജ്രഖനിയായ പന്നയിൽ കൃഷ്ണ കല്യാൺപൂർ പാട്ടി വില്ലേജിൽ 25 ചതുരശ്ര അടി സ്ഥലം പാട്ടത്തിനെടുത്ത് ഖനനം നടത്തുകയായിരുന്നു മോട്ടിലാൽ. ഭോപ്പാലിൽ നിന്ന് 413 കിലോമീറ്റർ അകലെയാണ് പന്ന സ്ഥിതി ചെയ്യുന്നത്. എനിക്ക് വിശ്വസിക്കാനാവുന്നില്ല എന്നാണ് വജ്രത്തിന്റെ മൂല്യം അറിഞ്ഞപ്പോൾ മോട്ടിലാൽ പ്രതികരിച്ചതെന്ന് പന്ന ജില്ലയിലെ മൈനിങ് ഓഫീസറായ സന്തോഷ് സിങ് വെളിപ്പെടുത്തി. മൂന്ന് തലമുറകളായി ഞങ്ങൾ ഇവിടെ ഭൂമി പാട്ടത്തിനെടുത്ത് ഖനനം നടത്തുന്നു. എന്നാൽ ഇതുവരെ ഇത്തരത്തിലൊരു ഭാഗ്യം ഞങ്ങൾക്കുണ്ടായിട്ടില്ല. ദൈവ സഹായത്തിൽ എനിക്ക് മികച്ച മൂല്യമുള്ള വജ്രം ലഭിച്ചിരിക്കുന്നു. ഈ പണം ഞാൻ എന്റെ കുഞ്ഞുങ്ങളുടെ പഠനത്തിനും സഹോദരന്മാരുടെ മക്കളുടെ വിവാഹത്തിനും പുതിയ വീട് വെക്കാനുമായി ചിലവഴിക്കും - മോട്ടിലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു 42.59 ക്യാരറ്റ് മൂല്യമുള്ള ഈ വജ്രംഈ പ്രദേശത്ത് നടത്തിയ ഖനനത്തിൽ നിന്ന് ലഭിച്ചിട്ടുള്ള വജ്രങ്ങളിൽ വലുപ്പത്തിൽ രണ്ടാമതും മൂല്യത്തിൽ ഒന്നാമതുമാണ്. മധ്യപ്രദേശ് സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണ് ഈ വജ്ര ഖനി പ്രവർത്തിക്കുന്നത്. നേരത്തെ 1961ൽ 44.55 ക്യാരറ്റ് വലുപ്പമുള്ള വജ്രം ഈ ഖനിയിൽ നിന്ന് ലഭിച്ചിരുന്നു. വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം ഒന്നരക്കോടി രൂപ വില വരുന്ന ഈ വജ്രം നിലവിൽ കലക്ടറുടെ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. നവംബറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വജ്രം ലേലത്തിന് വെക്കും. ലേലത്തിൽ ചിലപ്പോൾ കൂടുതൽ വില ലഭിക്കാനും സാധ്യതയുണ്ട്. ലേലത്തിൽ ലഭിക്കുന്ന തുകയിൽ നിന്ന് 11 ശതമാനം നികുതി എടുത്ത ശേഷം വരുന്ന തുക മോട്ടിലാലിന് കൈമാറും.
from mathrubhumi.latestnews.rssfeed https://ift.tt/2RDhrXa
via
IFTTT
No comments:
Post a Comment