ഈസ്താംബൂൾ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമെന്ന് തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗാൻ. ഈസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ ഖഷോഗി ക്രൂരമായി കൊല്ലപ്പെട്ടതിന് തെളിവുണ്ട്. സംഭവദിവസം സൗദിയുടെ 15 രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും ഒരു ഫൊറൻസിക് വിദഗ്ധനുമാണ് കോൺസുലേറ്റിലെത്തിയതെന്ന് ഉർദുഗാൻ പറഞ്ഞു. ഖഷോഗിക്ക് എന്തു സംഭവിച്ചുവെന്നതിന് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് സൗദി നൽകുന്നത്. ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്നും അദ്ദേഹത്തെ വധിക്കാൻ ഉത്തരവിട്ടതാരാണെന്നും സൗദി അറേബ്യ വ്യക്തമാക്കണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടു. അതേ സമയം, സൗദി ഭരണകൂടത്തിന് വധത്തിൽ നേരിട്ട് പങ്കുണ്ടെന്ന തരത്തിലുള്ള പരാമർശങ്ങളൊന്നും ഉർദുഗാൻ നടത്തിയില്ല. എന്നാൽ, കേസുമായി ബന്ധപ്പെട്ട് 18 പേരെ മാത്രം അറസ്റ്റുചെയ്ത സൗദി നടപടിയെ അദ്ദേഹം വിമർശിച്ചു. ഇത്രയും പ്രധാനമായ കേസിൽ ഏതാനും ഇന്റലിജൻസ് ഉദ്യോഗസ്ഥരെ മാത്രം അറസ്റ്റുചെയ്യുന്നത് ജനങ്ങളെ തൃപ്തിപ്പെടുത്തില്ല. ഇത്തരം കുറ്റകൃത്യങ്ങൾ മറച്ചുവെക്കുന്നത് മനഃസ്സാക്ഷിയെ മുറിവേൽപ്പിക്കും -ഉർദുഗാൻ പറഞ്ഞു. കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ ആകുന്നതൊക്കെയും ചെയ്യുമെന്നും ഉർദുഗാൻ ഖഷോഗിയുടെ കുടുംബത്തോട് പറഞ്ഞു.ഖഷോഗിയുടെ കൊലപാതകം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ഇക്കാര്യത്തിൽ പൂർണമായ അന്വേഷണം നടത്തുമെന്നും സൗദി വിദേശകാര്യമന്ത്രി ആദേൽ അൽ ജുബൈർ ചൊവ്വാഴ്ച പറഞ്ഞു.സൗദി രാജാവ് ഖഷോഗിയുടെ വീട്ടുകാരെ കണ്ടു സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ജമാൽ ഖഷോഗിയുടെ കുടുംബാംഗങ്ങളെ നേരിട്ടു കണ്ട് ആശ്വസിപ്പിച്ചു. സൗദി ഔദ്യോഗികമാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഖഷോഗിയുടെ മക്കളായ സലായെയും സാഹേലിനെയും കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഖഷോഗിയുടെ മരണത്തിൽ ഇരുവരും കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2CYGJLv
via
IFTTT
No comments:
Post a Comment