തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ കൺസൾട്ടൻസി കരാറായി. പാരീസ് ആസ്ഥാനമായ സിസ്ട്ര കമ്പനിക്ക് 27 കോടി രൂപയ്ക്കാണ് കൺസൾട്ടൻസി കരാർ നൽകിയത്. ഏഴ് മാസത്തിനകം കമ്പനി വിശദമായ പ്രൊജക്ട് റിപ്പോർട്ട് സമർപ്പിക്കും. മൂന്ന് വർഷത്തേക്കാണ് കരാർ. കേരളത്തിലെ അതിവേഗ യാത്രയ്ക്ക് വലിയ അളവിൽ പരിഹാരമായേക്കാവുന്നതാണ് നിർദ്ദിഷ്ട തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റെയിൽപാത. നിലവിൽ 12 മുതൽ 15 മണിക്കൂർ വരെ യാത്രാ സമയം വേണ്ടിടത്ത് നാലര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താൻ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ പാത. വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് വേണ്ടി സിസ്ട്ര പാരീസ് എന്ന കമ്പനിക്ക് കൺസൾട്ടൻസി കരാർ കൊടുത്തുകഴിഞ്ഞുവെന്നും ഏഴ് മാസത്തിനകം വിശദമായ പ്രൊജക്ട് റിപ്പോർട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അധികൃതർ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ഡിസൈൻ സ്പീഡ് മണിക്കൂറിൽ 180 കിലോമീറ്ററാണ്. ശരാശരി 125 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാനാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. 575 കിലോമീറ്റർ നീളത്തിലാണ് പുതിയ രണ്ട് പാതകൾനിർമിക്കേണ്ടത്. അഞ്ച് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനുദ്ദേശിക്കുന്ന സെമി ഹൈസ്പീഡ് റെയിൽപാതയ്ക്ക് 56,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2EJ32X0
via
IFTTT
No comments:
Post a Comment