ലഖ്നൗ: സമൂഹത്തിന്റെ താഴെക്കിടയിലുള്ള ആളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരാജയപ്പെട്ട യോഗി ആദിത്യനാഥ് സർക്കാർ അക്കാര്യത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ അയോധ്യ ക്ഷേത്രവിഷയം ഉപയോഗിക്കുകയാണെന്ന് യുപി മന്ത്രി ഓംപ്രകാശ് രാജ്ഭർ. സർക്കാർ നയം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ താൻ രാജി വെയ്ക്കാനൊരുക്കമാണെന്നും രാജ്ഭർ അറിയിച്ചു. അധികാരത്തിന്റെ രുചി നുണയാനല്ല താൻ രാഷ്ട്രീയത്തിലെത്തിയതെന്നും ജനങ്ങളെ സേവിക്കുകയാണ് തന്റെ ഉദ്ദേശമെന്നും രാജ്ഭർ പറഞ്ഞു. സുഹേൽദേവ് ഭാരതീയ സമാജ് വാദി പാർട്ടിയുടെ(എസ്ബിഎസ്പി) നേതാവായ ഓംപ്രകാശ് രാജ്ഭർ പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് ഭരണകക്ഷിയായ ബിജെപിയെ രൂക്ഷമായി വിമർശിച്ചത്. ഉത്തർപ്രദേശിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് എസ്ബിഎസ്പി. ഭരണത്തിലെ പിഴവുകൾ മറയ്ക്കാനാണ് യോഗിസർക്കാർ സാമുദായികമായ പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കുന്നതെന്നും രാജ്ഭർ വിമർശിച്ചു. നിർധനരായവർക്ക് അർഹിക്കുന്ന അവകാശം നൽകണമെന്ന് ആവശ്യപ്പെടുമ്പോൾ ക്ഷേത്രങ്ങളേയും പള്ളികളേയും കുറിച്ച് സംസാരിക്കാനാണ് മുഖ്യമന്ത്രിയ്ക്ക് താൽപര്യമെന്നും രാജ്ഭർ കൂട്ടിച്ചേർത്തു. പിന്നാക്ക സമുദായ ഉന്നമനവകുപ്പാണ് രാജ്ഭർ കൈകാര്യം ചെയ്യുന്നത്. പാർട്ടിക്ക് രാജ്ഭർ ഉൾപ്പെടെ അഞ്ച് എംഎൽഎമാരാണുള്ളത്. വരുന്ന തിരഞ്ഞെടുപ്പിൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായോ കോൺഗ്രസുമായോ ഇവർ സഖ്യമുണ്ടാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2PqGj6e
via
IFTTT
No comments:
Post a Comment