ദുബായ്: മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരേ ഉപരോധങ്ങളുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ. ഖഷോഗ്ഗി വധിക്കപ്പെട്ടുവെന്ന് തെളിഞ്ഞാൽ സൗദി അറേബ്യയ്ക്കെതിരേ ശിക്ഷാനടപടികളുണ്ടാകുമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സൗദിയുടെ പരാമർശം. ഒക്ടോബർ രണ്ടിനാണ് ഈസ്താംബൂളിലെ സൗദി കോൺസുലേറ്റിലെത്തിയ സൗദിവിമർശകനും വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗ്ഗിയെ ദൂരൂഹസാഹചര്യത്തിൽ കാണാതാകുന്നത്. ഖഷോഗ്ഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപരോധങ്ങളിലൂടെയോ രാഷ്ട്രീയസമ്മർദങ്ങളുടെയോ നടത്തുന്ന ഭീഷണികളെ തള്ളിക്കളയുന്നുവെന്ന് സൗദിഭരണകൂടത്തിലെ പേര് വെളിപ്പെടുത്താത്ത ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.ഖഷോഗ്ഗിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ സഹകരിക്കാൻ സമ്മർദംചെലുത്തണമെന്നാവശ്യപ്പെട്ട് തുർക്കി ബ്രിട്ടനെ സമീപിച്ചതും സൗദിയെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അന്വേഷണോദ്യോഗസ്ഥർക്ക് കോൺസുലേറ്റിനുള്ളിൽ കയറി പരിശോധന നടത്തുന്നതിന് സൗദി അനുവാദം നൽകുന്നില്ലെന്നും തുർക്കി ആരോപിച്ചു. ഇക്കാര്യം ചർച്ച ചെയ്യാനായി തുർക്കി വിദേശകാര്യമന്ത്രി മെവ്‍ലൂത് കാവുസോഗ്‌ലു തിങ്കളാഴ്ച ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെറെമി ഹണ്ടുമായി കൂടിക്കാഴ്ച നടത്തും. ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് തെളിയിക്കുന്ന രേഖകൾ തങ്ങൾക്ക് ലഭിച്ചതായി തുർക്കി നേരത്തേ അവകാശപ്പെട്ടിരുന്നു.അതേസമയം, സൗദിയുടെ നിസ്സഹകരണത്തിൽ പ്രതിഷേധിച്ച് ഈമാസം സൗദിയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്രസമ്മേളനം ബ്രിട്ടനും യു.എസും ബഹിഷ്കരിച്ചേക്കും. സൗദിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നടക്കുന്ന പരിഷ്കരണപദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽനിന്ന് ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം, ഉബർ ചീഫ് എക്സിക്യുട്ടീവ് റിച്ചാർഡ് ബ്രാൻസൻ തുടങ്ങിയ ഉന്നതനേതാക്കൾ പിന്മാറിയിട്ടുണ്ട്. പരിപാടി റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് സി.എൻ.എൻ., ന്യൂയോർക്ക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങളും പിന്മാറി.ഖഷോഗ്ഗിയുടെ തിരോധാനത്തെത്തുടർന്ന് പ്രതിസ്ഥാനത്തായതിനുപിന്നാലെ സൗദിയുടെ ഓഹരിവിപണിയും കനത്ത ഇടിവ് നേരിടുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2QPKYf1
via
IFTTT
No comments:
Post a Comment