ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കർഷക നയങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിലേക്ക് നടത്തിയ കർഷക മാർച്ച് അവസാനിപ്പിച്ചു. ഭാരതീയ കിസാൻ യൂണിയൻ നടത്തിയ കിസാൻ ക്രാന്തി പദയാത്രയാണ് ഡൽഹിയിലെ കിസാൻ ഘട്ടിൽ അവസാനിപ്പിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് യാത്ര അവസാനിപ്പിക്കുന്നതായി നേതാക്കൾ അറിയിച്ചത്. ഉന്നയിച്ച മിക്കവാറും എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ കർഷകരുമായികരാറിൽ ഏർപ്പെട്ടതായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികൈത് പറഞ്ഞു. ഇതു സംബന്ധിച്ച് സർക്കാർ ആറ് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പദയാത്ര ഡൽഹിയിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യം നേടാൻ തങ്ങൾക്ക്സാധിച്ചെന്ന് ഭാരതീയ കിസാൻ യൂണിയൽ പ്രസിഡന്റ് നരേഷ് തികൈത് പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങളെയും നിർഭയമായി നേരിട്ടാണ്യാത്ര 12 ദിവസം കൊണ്ട് ഡൽഹിയിൽ എത്തിച്ചേർന്നതെന്നും അത് കർഷകരുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. കർഷകർ ക്ഷീണിതരാണ്. അതുകൊണ്ട് തൽക്കാലം യാത്ര അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കർഷ വിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയിലേക്ക് സെപ്റ്റംബർ 23ന് ആരംഭിച്ച പദയാത്ര ചൊവ്വാഴ്ച രാത്രിയോടെയാണ് കിസാൻ ഘട്ടിലെ ചൗധരി ചരൺ സിങ് സ്മാരകത്തിൽ എത്തിച്ചേർന്നത്. എഴുപതിനായിരത്തോളം കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്. അഞ്ഞൂറോളം ട്രാക്ടറുകളിലും പ്രക്ഷോഭകർ ഇവരെ അനുഗമിക്കുകയും ചെയ്തിരുന്നു. കർഷകരെ ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിയാബാദിൽ തടയാനുള്ള പോലീസിന്റെ ശ്രമം സംഘർഷത്തിൽ കലാശിച്ചിരുന്നു. പോലീസിന്റെ ലാത്തിയടിയിലും കണ്ണീർവാതക പ്രയോഗത്തിലും ഒട്ടേറെ കർഷകർക്കും ഒരു എ.സി.പി.യടക്കം ഏഴുപോലീസുകാർക്കും പരിക്കേൽക്കുകയും ചെയ്തു. ബാരിക്കേഡ് തകർത്ത് മുന്നോട്ടുപോകാൻ പ്രക്ഷോഭകർ ശ്രമിച്ചതോടെയാണ് പോലീസ് ബലംപ്രയോഗിച്ചത്. മാർച്ച് ഡൽഹിയിലെത്തുന്നത് തടയാനുള്ള പോലീസ് നടപടി ഫലിക്കാതെ വന്നതോടെ കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയിരുന്നു. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കർഷക നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് ചൊവ്വാഴ്ച രാത്രി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. എം.എസ്. സ്വാമിനാഥൻ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുക, കരിമ്പു കർഷകർക്കു മില്ലുകൾ നൽകാനുള്ള കുടിശ്ശിക ലഭിക്കാൻ സർക്കാർ ഇടപെടുക, 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ട്രാക്ടറുകളുടെ ഉപയോഗത്തിനുള്ള വിലക്ക് റദ്ദാക്കുക, വിള ഇൻഷുറൻസ് പദ്ധതി മെച്ചപ്പെടുത്തുക, കാർഷികകടം എഴുതിത്തള്ളുക, കർഷക പെൻഷൻ അനുവദിക്കുക, ഇന്ധനവില കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കർഷകർ സമരം ആരംഭിച്ചത്. Content Highlights:Kisan Kranti Padyatra, Delhi, Kisan Ghat
from mathrubhumi.latestnews.rssfeed https://ift.tt/2OvmF8G
via
IFTTT
No comments:
Post a Comment