തിരുവനന്തപുരം: ശബരിമലയിൽ പ്രതിഷേധിച്ചവരുടെ അറസ്റ്റിലൂടെ സർക്കാർ വ്യക്തമാക്കുന്നത് സ്ത്രീപ്രവേശത്തെ എതിർത്തവർക്കുനേരെ ഒട്ടും വിട്ടുവീഴ്ചയില്ലെന്നാണ്. അറസ്റ്റ് ഇനിയും ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. തീർഥാടനകാലത്ത് സമരത്തിനിറങ്ങാനിരിക്കുന്നവരെ പിന്തിരിപ്പിക്കാനും സമരം നടത്തുന്നവരെ സമ്മർദത്തിലാക്കാനുമുള്ള തന്ത്രമാണിത്. ഇതിനെതിരേ ബി.ജെ.പി. രംഗത്തെത്തിയതോടെ തീർഥാടനകാലത്ത് സംഘർഷസാധ്യത ഏറുകയാണ്. ശനിയാഴ്ച കേരളത്തിൽ എത്തുന്ന പാർട്ടി അധ്യക്ഷൻ അമിത് ഷായുമായി ബി.ജെ.പി. നേതാക്കൾ ഇക്കാര്യങ്ങൾ ചർച്ചചെയ്യും. ശബരിമലയിൽ സ്ത്രീകളെ തടഞ്ഞവരെയും പ്രതിഷേധിച്ചവരെയും ബുധനാഴ്ച രാത്രിമുതലാണ് അറസ്റ്റ്ചെയ്ത് തുടങ്ങിയത്. നടപടികളിൽനിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ ബി.ജെ.പി.യും ഹൈന്ദവ സംഘടനകളും സമരരീതി മാറ്റാൻ ആലോചിക്കുകയാണ്. പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തമായ തെളിവുകളോടെയാണ് കേസെടുത്തതെന്നാണ് പോലീസ് പറയുന്നത്. മാധ്യമപ്രവർത്തകർക്കുനേരെ നടന്ന അക്രമങ്ങളുടെ തെളിവുകളും പോലീസ് ശേഖരിച്ചുകഴിഞ്ഞു. റിട്ട്, പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന നവംബർ 13-ന് സുപ്രീംകോടതിയുടെ നടപടികളിലാണ് എല്ലാവരും കണ്ണുംനട്ടിരിക്കുന്നത്. നടപ്പാക്കാൻ സാവകാശം അനുവദിക്കുകയോ വിധിക്കുമുമ്പുള്ള സ്ഥിതി തത്കാലത്തേക്കെങ്കിലും തുടരാൻ നിർദേശിക്കുകയോ ചെയ്താൽ അന്തിമതീർപ്പുവരെയെങ്കിലും സംഘർഷ സാധ്യതയ്ക്കും ആശങ്കയ്ക്കും ശമനമുണ്ടാകും.
from mathrubhumi.latestnews.rssfeed https://ift.tt/2qaxK1h
via
IFTTT
No comments:
Post a Comment