തിരുവനന്തപുരം: പരാജിതന്റെ പരിവേദനമാണ് മുഖ്യമന്ത്രിയുടെ വാക്കിൽ കൂടി കേരളം ശ്രവിച്ചതെന്ന് പി.എസ് ശ്രീധരൻ പിള്ള. ശബരിമലയിൽ മുഖ്യമന്ത്രിക്ക് വിജയിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ബിജെപിയേയോ തന്നെയോ രാഷ്ട്രീയമായി പറയുന്നത് മനസിലാക്കാം. ശബരിമലയുടെ അടിസ്ഥാനമായ പിതൃസ്ഥാനം തന്ത്രിക്കാണ്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി തന്നെ പുതിയ തന്ത്രിയായി അവതരിക്കാനാണ് ശ്രമിക്കുന്നത്. അത് സാധിക്കില്ലെന്ന് മുഖ്യമന്ത്രിയോട് പറയാൻ ആഗ്രഹിക്കുന്നു. ശബരിമല തന്ത്രി സർക്കാരിന്റെയോ ദേവസ്വംബോർഡിന്റെയോ കീഴുദ്യോഗസ്ഥനല്ല. ഒരുരൂപപോലും ശമ്പളമായി കൈപ്പറ്റുന്നില്ല. ഒരു സർവീസ് റൂളും അദ്ദേഹത്തിന് ബാധകമല്ല. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടുമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. മനുഷ്യരിൽ രൂഡമൂലമായ വിശ്വാസത്തിന്റെ അന്തസത്തയെ കണക്കിലെടുത്ത് നല്ല ഭരണാധിപനായി പെരുമാറാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താൻ ശ്രമിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കഴിഞ്ഞ അഞ്ചുദിവസത്തെ ഭീകരമായ അവസ്ഥയെ വിശ്വാസികൾക്ക് അതിജീവിക്കാൻ സാധിച്ചതിൽ അവരെ അഭിനന്ദിക്കുന്നു. ആത്മസംയമനം കൈവിട്ടുപോകാതെ ബഹുഭൂരിപക്ഷം ആളുകളും ശ്രമിച്ചു. അതുകൊണ്ട് ഒരുവിശ്വാസിയായ യുവതിപോലും അവിടെ വന്നില്ല. അവിടെ വന്ന യുവതികളിൽ ആരും വിശ്വാസികളല്ല. വിശ്വാസികളെല്ലാം ഒറ്റക്കെട്ടായി നിന്നു, വാസ്തവത്തിൽ സുപ്രീംകോടതി പോലും കണ്ണുതുറക്കേണ്ടതായി വന്നു. ശബരിമല ദർശനത്തിനായി വന്ന യുവതികളുടെ കാര്യത്തിൽ ദുരൂഹതയുണ്ട്. നിഗൂഡതകളിലൂടെ വിശ്വാസികളെയും ശബരിമലയേയും തകർക്കാൻ ഭരണകൂടം ശ്രമിച്ചത് ദയനീയമായി പരാജയപ്പെട്ടു. പാളയത്തിൽ പോലും പടയുണ്ടെന്ന് ബോധ്യമായ ഒരു പാർട്ടി അതിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയാണ്. അവരെടുത്ത നിലപാടിൽ തെറ്റുണ്ടെന്ന് മനസിലായതിനാലാണ് ഈ പരക്കം പാച്ചിൽ. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് സംഘപരിവാർ പ്രസ്താനങ്ങളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. കുഴപ്പങ്ങൾക്ക് പിന്നിൽ ആർഎസ്എസ് എന്ന് പറയാൻ എന്ത് തെളിവാണുള്ളത്. അങ്ങനെയെങ്കിൽ ധൈര്യമുണ്ടെങ്കിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും ശ്രീധരൻ പിള്ള ചോദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2PclbAH
via
IFTTT
No comments:
Post a Comment