കൊച്ചി: സൂപ്പർതാരങ്ങളെ അണിനിരത്തിയെടുത്ത സിനിമ എട്ടുനിലയിൽ പൊട്ടിയ ശേഷം പുതുമുഖങ്ങളെ വെച്ചെടുത്ത സിനിമ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നതിന്റെ സൂചനകൾ. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ അഞ്ചാം സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനായി ഇന്നിറങ്ങുമ്പോൾ അത്തരമൊരു പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരത്തിൽ ജംഷേദ്പുരിനോട് പരാജയപ്പെട്ട മുംബൈ എഫ്.സിയാണ് വെള്ളിയാഴ്ച രണ്ടാമങ്കത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ചിരവൈരികളായ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ രണ്ടു ഗോളിന് വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഹോം മത്സരത്തിനെത്തുന്നത്. സസ്പെൻഷൻ മൂലം മലയാളിതാരം അനസ് എടത്തൊടിക കളിക്കുന്നില്ല എന്നതൊഴിച്ചാൽ നിറഞ്ഞ പ്രതീക്ഷകളോടെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയുടെ കളിമുറ്റത്ത് പോരാട്ടത്തിനിറങ്ങുന്നത്. കൊച്ചി ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് കിക്കോഫ്. ഗോളടിക്കാൻ ആളുണ്ടേ കൊൽക്കത്തയ്ക്കെതിരേ ഗോൾ നേടിയ സ്ലൊവേനിയൻ താരം മതേജ് പോപ്ലാറ്റ്നികും സെർബിയൻ താരം സ്ലാവിസ സ്റ്റോയ്നോവിക്കും അടങ്ങിയ ആക്രമണനിര തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. ഗോളടിക്കാൻ ആളുണ്ടെന്ന യാഥാർത്ഥ്യത്തിൽ ബ്ലാസ്റ്റേഴ്സിനെ വിന്യസിക്കാൻ കഴിയുന്നതിന്റെ ആത്മവിശ്വാസം കോച്ച് ഡേവിഡ് ജെയിംസിന്റെ വാക്കുകളിലുണ്ട്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലെ 4-4-2 ശൈലിയിൽ മതേജിനെയും സ്ലാവിസയെയും മുൻനിർത്തി തന്നെയാകും മുംബൈയ്ക്കെതിരേയും ബ്ലാസ്റ്റേഴ്സിന്റെ പടവിന്യാസം. മലയാളിതാരം സി.കെ. വിനീതിനെ പകരക്കാരക്കാരനായി പരീക്ഷിച്ചേക്കും. യുവാക്കളേ മുന്നോട്ട് കൊൽക്കത്തക്കെതിരായ മത്സരത്തിൽ മധ്യനിരയിൽ പ്രസരിപ്പാർന്ന കളി കെട്ടഴിച്ച മലയാളിതാരം സഹൽ അബ്ദുൽ സമദും യുവതാരങ്ങളായ സെമിലെൻ ദുംഗലും ഹാളിചരൺ നർസാരിയും മുംബൈയ്ക്കെതിരേയും ആദ്യ ഇലവനിലുണ്ടാകുമെന്നാണ് സൂചനകൾ. കഴിഞ്ഞ കളിയിൽ പകരക്കാരായി ഇറങ്ങിയ ഘാന താരം കറേജ് പെക്കുസണിനെയോ ഉഗാണ്ട താരം കെസിറോൺ കിസിറ്റോയെയോ ഇത്തവണ ആദ്യ ഇലവനിൽ ഇറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പെക്കുസൺ ആദ്യ ഇലവനിൽ വന്നാൽ സമദോ ദുംഗലോ പുറത്തിരിക്കേണ്ടിവരും. പ്രതിരോധത്തിൽ ക്യാപ്റ്റൻ സന്ദേശ് ജിംഗാനൊപ്പം സെർബിയൻ താരം നെമാൻജ പെസിച്ചും ഇന്ത്യൻ താരങ്ങളായ ലാൽറുവാത്താരയും മുഹമ്മദ് റാക്കിപും ആദ്യ ഇലവനിൽ കളിക്കും. ഗോൾവലയത്തിന് മുന്നിൽ യുവതാരം ധീരജ് സിങ്ങിന്റെ സാന്നിധ്യത്തിനും മാറ്റമുണ്ടാകാൻ സാധ്യതയില്ല. തിരിച്ചുവരാൻ മുംബൈ ആദ്യ മത്സരത്തിൽ ജംഷേദ്പുരിനോട് രണ്ടു ഗോളിന് പരാജയപ്പെട്ട മുംബൈ തിരിച്ചുവരവ് എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. കൊച്ചിയിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിനോട് ജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത മുംബൈ ഇത്തവണ ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ്. ബ്രസീലിയൻ താരം റാഫേൽ ബാസ്റ്റോസും പോർച്ചുഗീസ് താരം മോഡു സൗഗോയും അടങ്ങിയ ആക്രമണനിര ക്ലിക്കായാൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്താമെന്ന കണക്കുകൂട്ടിലിലാണ് കോച്ച് യോർഗേ കോസ്റ്റയുടെ പടവിന്യാസം. എന്നാൽ തുളകൾ വീഴുന്ന പ്രതിരോധത്തിലെ പാളിച്ചകൾ കോസ്റ്റയെ അലട്ടുന്നുണ്ട്. പ്രതിരോധനിരയിലെ വിശ്വസ്തരായ അൻവർ അലിക്കും ദേവീന്ദർ സിങ്ങിനും കളിക്കാനാകാത്തതും മുംബൈയ്ക്ക് തിരിച്ചടിയാണ്. കോച്ച് സ്പീക്കിങ് ഡേവിഡ് ജെയിംസ്, കേരള ബ്ലാസ്റ്റേഴ്സ് ലഭ്യമായ താരങ്ങളിൽ നിന്ന് മികച്ച ടീമിനെ അണിനിരത്താനാണ് എന്നും ശ്രമിച്ചിരുന്നത്. കൊൽക്കത്തയ്ക്കെതിരേ സ്ലാവിസയും മതേജും ആക്രമണനിരയിൽ മികച്ച പ്രകടനമാണ് നടത്തിയത്. കളിക്കാരെല്ലാം അവരുടെ മികച്ച ഫോം തുടർന്നാൽ ടീമിന്റെ മുന്നോട്ടുള്ള യാത്ര സുഗമമാകും. ടീമിനും ആരാധകർക്കും ഏറ്റവും മികച്ചത് നൽകണമെന്നാണ് ആഗ്രഹം. യോർഗെ കോസ്റ്റ, മുംബൈ എഫ്.സി. ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ മൂന്നു പോയിന്റുണ്ട്, ഞങ്ങൾക്ക് പൂജ്യവും. ജംഷേദ്പുരിനെതിരായ മത്സരഫലത്തിൽ ഞാൻ ഒട്ടും സന്തോഷവാനല്ല. രണ്ടാം പകുതിയിൽ ഗോളിനുള്ള എത്രയോ അവസരങ്ങളാണ് ഞങ്ങൾ പാഴാക്കിയത്. ബ്ലാസ്റ്റേഴ്സിനെതിരേ വിജയവും മൂന്നു പോയിന്റും മാത്രമാണ് മനസ്സിലുള്ളത്. Content Highlights: Kerala Blasters against Mumbai City fc
from mathrubhumi.latestnews.rssfeed https://ift.tt/2PcrxwE
via
IFTTT
No comments:
Post a Comment