ബെംഗളൂരു: ‘മീ ടു’ വെളിപ്പെടുത്തലിന് പിന്നാലെ പുരുഷന്മാർ അനുഭവിക്കുന്ന പീഡനങ്ങൾ തുറന്നുപറഞ്ഞ് ‘മെൻ ടൂ’ പ്രചാരണവുമായി ഒരുസംഘം രംഗത്ത്. ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനായ മുൻ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി അടക്കം പതിനഞ്ചോളം പുരുഷന്മാരാണ് സന്നദ്ധസംഘടനയായ ‘ക്രിസ്പ്’ സംഘടിപ്പിച്ച പ്രചാരണത്തിനെത്തിയത്. സ്ത്രീകൾ ഉന്നയിക്കുന്ന വ്യാജപരാതികളിലൂടെ ജീവിതം നഷ്ടമാകുന്ന പുരുഷന്മാരുടെ കാര്യത്തിൽ നിയമസഹായം വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ‘മീ ടൂ’ വെളിപ്പെടുത്തലിന് ലഭിച്ച ജനപിന്തുണയെ തുടർന്നാണ് ‘മെൻ ടൂ’ പ്രചാരണവുമായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ക്രിസ്പ് രംഗത്തെത്തിയത്. വ്യാജ ആരോപണമുന്നയിക്കുന്ന സ്ത്രീകൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ക്രിസ്പ് പ്രസിഡന്റ് കുമാർ ജാഗിർദാർ ആവശ്യപ്പെട്ടു. വ്യാജ ആരോപണങ്ങളിലൂടെ പ്രമുഖർക്ക് മാന്യത നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി പാസ്‌ക്കൽ മസൂരിയർ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്ന കേസിലാണ് ബെംഗളൂരുവിൽ അറസ്റ്റിലാകുന്നത്. തുടർന്ന് 2017-ൽ ബെംഗളൂരു സിറ്റി സിവിൽ കോടതി കുറ്റവിമുക്തനാക്കി. പാസ്‌ക്കൽ മസൂരിയർക്കെതിരേ മലയാളിയായ ഭാര്യയാണ് പരാതി നൽകിയത്. ഇതേ തുടർന്ന് ജോലിയും നഷ്ടമായി. ഇപ്പോൾ മൂന്ന് കുട്ടികൾ ഭാര്യയോടൊപ്പമാണ് താമസിക്കുന്നത്. പുരുഷന്മാർ അനുഭവിക്കുന്ന പീഡനത്തിനെതിരേ ബെംഗളൂരുവിൽ നടന്ന റാലിയിൽ പാസ്‌ക്കൽ മസൂരിയറും പങ്കെടുത്തു. മീ ടൂവിനെ എതിർക്കുന്നതിനല്ല മെൻ ടൂ പ്രചാരണമെന്നും സ്ത്രീകളുടെ അതിക്രമത്തിനിടെ ശബ്ദം നഷ്ടമാകുന്ന പുരുഷന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PKTdZD
via
IFTTT
No comments:
Post a Comment