ന്യൂഡൽഹി: ആംആദ്മി നേതാവ് നവീൻദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയടക്കം മൂന്നുപേർ പിടിയിലായി. നവീൻദാസിന്റെ സുഹൃത്തും സ്വവർഗപങ്കാളിയുമായിരുന്ന ത്വയിബ് ഖുറേഷി, ഇയാളുടെ സഹോദരൻ താലിബ് ഖുറേഷി, സുഹൃത്ത് സമർഖാൻ എന്നിവരെയാണ് സാഹിബബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ത്വയിബ് ഖുറേഷിയെ നവീൻദാസ് ഒപ്പം താമസിക്കാൻ നിർബന്ധിച്ചതും, സ്വകാര്യവീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ അഞ്ച് വെള്ളിയാഴ്ചയാണ് നവീൻദാസിന്റെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആംആദ്മി നേതാവായ നവീൻദാസും ത്വയിബ് ഖുറേഷിയുംസ്വവർഗാനുരാഗികളും അടുത്തസുഹൃത്തുക്കളുമായിരുന്നു. എന്നാൽ അടുത്തിടെയായി നവീൻദാസ് ത്വയിബിനെ തന്റെ ഫ്ളാറ്റിൽ സ്ഥിരമായി താമസിക്കാൻ നിർബന്ധിക്കുകയുണ്ടായി. ത്വയിബ് ഇതിനു വിസമ്മതിച്ചതോടെ ഇരുവരുടെയും സ്വകാര്യവീഡിയോ പകർത്തി നവീൻദാസ് ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതോടെയാണ് ത്വയിബും സഹോദരനും സുഹൃത്തും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവദിവസം രാത്രി ഇയാൾ നവീൻദാസിനെ ലോനിയിലെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചിരുന്നു. തുടർന്ന് ഫ്ളാറ്റിലെത്തിയ ആംആദ്മി നേതാവിന് മയക്കുമരുന്ന് കലർത്തിയ ഹൽവ നൽകി. പാതിമയക്കത്തിലായ നവീൻദാസിനെ മൂവരും ചേർന്ന് അദ്ദേഹത്തിന്റെ തന്നെ കാറിൽ കയറ്റി കൊണ്ടുപോയി. ഇതിനിടെ ആംആദ്മി നേതാവിന്റെ എ.ടി.എം കാർഡുകളും ഓൺലൈൻ ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് പ്രതികൾ ഏഴു ലക്ഷത്തോളം രൂപ കവർന്നിരുന്നു. പോകുന്നവഴിയിൽ രണ്ടുലിറ്റർ പെട്രോളും വാങ്ങി. തുടർന്ന് വിജനമായ സ്ഥലത്തെത്തിയപ്പോൾ കാറിനുള്ളിൽ പെട്രോളൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അപകടമരണമാണെന്ന് കരുതാനായി നവീൻദാസിനെ ഡ്രൈവർ സീറ്റിലിരുത്തിയാണ് കത്തിച്ചത്. എന്നാൽ മുൻവശത്തെ രണ്ടാമത്തെ ഡോർ തുറന്നുകിടന്നിരുന്നതും മറ്റുതെളിവുകളും പരിശോധിച്ച് സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കൃത്യം നടത്തിയശേഷം ഒളിവിൽപോയ പ്രതികൾ നവീൻദാസിന്റെ തട്ടിയെടുത്ത മൊബൈൽഫോൺ പ്രവർത്തിപ്പിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഫോണിൽനിന്ന് വീഡിയോ നീക്കംചെയ്തശേഷം ഫോൺ സ്വിച്ച്ഓൺ ആക്കി ഉപേക്ഷിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാൽ അതിനിർണായകമായ ഈ സൂചനകളിൽനിന്ന് പോലീസ് മൂവരെയും പിടികൂടുകയായിരുന്നു. തട്ടിയെടുത്ത പണത്തിൽ നാലുലക്ഷം രൂപയും ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമൂഹികപ്രവർത്തനരംഗത്ത് സജീവമായിരുന്ന നവീൻദാസ് ഡൽഹിയിൽ സ്വവർഗാനുരാഗികളുടെ സംഗമങ്ങൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇങ്ങനെയൊരു വേദിയിൽവെച്ചാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. മാസങ്ങൾക്ക് മുമ്പ് രണ്ടുപേരും ചേർന്ന് പലയിടങ്ങളിലും യാത്രപോവുകയും ചെയ്തു. ഈ സമയത്താണ് സ്വകാര്യനിമിഷങ്ങൾ വീഡിയോയിൽ പകർത്തിയത്. ഈ വീഡിയോ ഉപയോഗിച്ചാണ് നവീൻദാസ് പിന്നീട് ത്വയിബിനെ കൂടെതാമസിപ്പിക്കാൻ ഭീഷണിപ്പെടുത്തിയത്. ആംആദ്മി നേതാവിന്റെ ഭീഷണി സഹിക്കാനാവാതെ താൻ ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും, ഇതിനുപിന്നാലെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ത്വയിബ് പോലീസിനോട് വെളിപ്പെടുത്തി. അതേസമയം, പ്രതികൾ പറയുന്നകാര്യങ്ങൾ വിശ്വസിനീയമല്ലെന്നാണ് നവീൻദാസിന്റെ ബന്ധുക്കളുടെ ആരോപണം. നവീൻദാസും ത്വയിബും തമ്മിൽ ബന്ധമുണ്ടെന്ന വാദം തെറ്റാണെന്നും, അതിനൊന്നും തെളിവില്ലെന്നും ഇവർ ആരോപിച്ചു. നവീൻദാസിൽനിന്ന് ത്വയിബും സംഘവും പലതവണ പണം വാങ്ങിയിട്ടുണ്ടെന്നും, ജീവനൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും ത്വയിബ് പണം തട്ടിയെടുത്തതായും ബന്ധുക്കൾ പറഞ്ഞു. പണം തട്ടിയെടുക്കാനായാണ് നവീൻദാസിനെ കൊലപ്പെടുത്തിയതെന്നാണ് ഇവർ പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2NBT3Sq
via
IFTTT
No comments:
Post a Comment