ചെന്നൈ: നാലും മൂന്നും ഏഴു ഗോളുകൾ പിറന്ന ഐ.എസ്.എൽ അഞ്ചാം സീസണിലെ ആവേശകരമായ പതിനൊന്നാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നെയ്ൻ എഫ്.സിക്കെതിരേ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. രണ്ടു തവണ പിന്നിൽ നിന്ന ശേഷമാണ് നോർത്ത് ഈസ്റ്റ് വിജയം പിടിച്ചെടുത്തത്. 3-1 ന് പിന്നിലായിരുന്ന നോർത്ത് ഈസ്റ്റിനെ ഓഗ്ബെച്ചെയുടെ ഹാട്രിക്ക് മികവാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഐ.എസ്.എൽ അഞ്ചാം സീസണിലെ ആദ്യ ഹാട്രിക്കാണ് നോർത്ത് ഈസ്റ്റ് നായകന്റേത്. ആദ്യ പകുതിയിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരമായിരുന്നു ഇന്നത്തേത്. ഹോം മത്സരത്തിൽ നാലാം മിനിറ്റിൽ റൗല്ലിൻ ബോർഗെസിന്റെ സെൽഫ് ഗോളിൽ ചെന്നെയ്നാണ് ആദ്യം മുന്നിലെത്തിയത്. പിന്നാലെ 15-ാം മിനിറ്റിൽ തോയ് സിങ് ഹോം ടീമിന്റെ ലീഡുയർത്തി. എന്നാൽ വിട്ടുകൊടുക്കാൻ നോർത്ത് ഈസ്റ്റ് തയ്യാറല്ലായിരുന്നു. രണ്ടു ഗോളിനു പിന്നിലായതോടെ അവരുടെ മധ്യനിര ഉണർന്നു കളിച്ചു. ആദ്യ പകുതിയിൽ 63 ശതമാനവും പന്ത് നോർത്ത് ഈസ്റ്റ് താരങ്ങളുടെ കാലിലായിരുന്നു. തുടർച്ചയായ നോർത്ത് ഈസ്റ്റ് മുന്നേറ്റങ്ങൾക്ക് ഒടുവിൽ 29-ാം മിനിറ്റിൽ ഫലം ലഭിച്ചു. നായകൻ ഓഗ്ബെച്ചെയുടെ ക്ലിനിക്കൽ ഫിനിഷ് ചെന്നെയ്ൻ ഗോൾകീപ്പർ കരൺജിത്തിനെ നിഷ്പ്രഭനാക്കി. മൂന്നു മിനിറ്റുകൾക്കു ശേഷം തോയ് സിങ്ങിന്റെ രണ്ടാം ഗോളിലൂടെ ചെന്നൈ വീണ്ടും ലീഡെടുത്തു. എന്നാൽ 37, 39 മിനിറ്റുകളിൽ സ്കോർ ചെയ്ത ഓഗ്ബെച്ചെ, ചെന്നെയ്നെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റിനെ ഒപ്പമെത്തിക്കുകയായിരുന്നു. 54-ാം മിനിറ്റിൽ സെൽഫ് ഗോളിന്റെ കടം തീർത്ത് റൗല്ലിൻ ബോർഗെസ് നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു, സ്കോർ 4-3. നാലാം ഗോൾ നേടിയതിനു പിന്നാലെ പ്രതിരോധം ശക്തമാക്കിയ നോർത്ത് ഈസ്റ്റ് ചെന്നെയ്ൻ ആക്രമണങ്ങളെ നന്നായി പ്രതിരോധിച്ചു. ഗോൾകീപ്പർ പവൻ കുമാർ രണ്ടാം പകുതിയിൽ പലപ്പോഴും നോർത്ത് ഈസ്റ്റിന്റെ രക്ഷക്കെത്തി. ജെജെയെ കളത്തിലിറക്കി ഗോൾ നേടാനുള്ള ചെന്നെയ്ന്റെ ശ്രമങ്ങൾ പലപ്പോഴും നോർത്ത് ഈസ്റ്റ് ബോക്സിൽ അപകടം സൃഷ്ടിച്ചിരുന്നു. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മയും പവൻ കുമാറും അതിന് വിലങ്ങുതടിയായി. ഒടുവിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നെയ്നെ അവരുടെ മൈതാനത്ത് വീഴ്ത്തി നോർത്ത് ഈസ്റ്റിന് വിജയത്തോടെ മടക്കം. Content Highlights:chennaiyin fc vs northeast united isl
from mathrubhumi.latestnews.rssfeed https://ift.tt/2R1xP2N
via
IFTTT
No comments:
Post a Comment