ബെംഗളൂരു: ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകിയ കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിന്റെ നടപടി വിഡ്ഢിത്തമായിരുന്നുവെന്ന് മന്ത്രി ഡി.കെ. ശിവകുമാർ. ലിംഗായത്തുകൾക്ക് ന്യുനപക്ഷ പദവി നൽകാനുള്ള ശുപാർശ നൽകുകവഴി കോൺഗ്രസ് പാർട്ടി വലിയ വിഡ്ഢിത്തമാണ് കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗഡഗ് ജില്ലയിൽ നടന്ന ദസറ സമ്മേളൻ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ശിവകുമാർ ഇക്കാര്യം പറഞ്ഞത്. ഞങ്ങളുടെ സർക്കാരാണ് ഈ വിഡ്ഢിത്തം കാട്ടിയത്. അല്ലെന്ന് ഒരിക്കലും പറയില്ല. രാഷ്ട്രീയക്കാരും ഭരണകൂടവും മതവും ജാതിയുമായി കൈകോർക്കാൻ പാടില്ല. ന്യൂനപക്ഷ പദവി നൽകാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മോശം പ്രകടനം കാഴ്ചവെക്കാൻ കാരണമായത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ ജനങ്ങൾ മതവുമായി സർക്കാർ കൈകോർക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ പ്രവൃത്തിയിൽ കോൺഗ്രസിന് മാപ്പ് നൽകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ബുധനാഴ്ചയായിരുന്നു ശിവകുമാറിന്റെ പ്രസംഗം. പിന്നാലെ അത് വിവാദമാവുകയും കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിക്ക് കാരണമാവുകയും ചെയ്തു. വിഷയം പാർട്ടിക്കുള്ളിൽ ഉന്നയിക്കുമെന്ന് ചില നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകാൻ കാരണം ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകാനുള്ള നീക്കമായിരുന്നുവെന്ന പരാമർശമാണ് ചിലരെ പ്രകോപിപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും കോൺഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ജെഡിഎസുമായി കൈകോർത്താണ് ഇപ്പോൾ കർണാടകയിൽ കോൺഗ്രസ് ഭരണത്തിലിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2pX2sKW
via
IFTTT
No comments:
Post a Comment