കോഴിക്കോട്: ഉറങ്ങാനാവുമ്പോൾ വീട്ടിനുള്ളിലെ കൂട്ടിൽ നിന്നും മാലുവിനെ അഴിച്ച് കട്ടിലിനോട് അടുത്ത് കെട്ടും. അവളുടെ തൊട്ടടുത്താണ് കിടപ്പ്. പാമ്പോ കീരിയോ അകത്തേക്ക് കയറുമ്പോൾ അവൾ കുരച്ച് ബഹളം വെക്കും. നട്ടുച്ചയ്ക്ക് പോലും കൂരിരുട്ടായതിനാൽ പ്ലാസ്റ്റിക്കുകൊണ്ട് മറച്ച ഈ കൂരയ്ക്കുള്ളിൽ രാത്രിയിൽ എന്തെങ്കിലും കയറിയാലോ ആരെങ്കിലും ഉപദ്രവിക്കാൻ വന്നാലോ മാലുവില്ലെങ്കിൽ പറ്റില്ല. വീടും വൈദ്യുതിയും വെള്ളവും എന്തിന് റേഷൻകാർഡ് പോലും ഇല്ലാത്തവരല്ലേ ഞങ്ങൾ. ആരും സഹായിക്കാനുമില്ല. പിന്നെ ഈ പ്ലാസ്റ്റിക് കൂരയിൽ പട്ടിയോടൊപ്പം കഴിച്ചുകൂടുകയല്ലാതെ എന്ത് ചെയ്യും. കോഴിക്കോട് പൊറ്റമ്മൽ ജംഗ്ഷനിലെ കേലോട്ട് കുന്നിലെ അമ്പത് വയസ്സുകാരി നളിനി തന്റെ സങ്കടത്തിന്റെ ഭാണ്ഡം തുറക്കുമ്പോൾ ഒന്നും മറുപടി കൊടുക്കാനാവുന്നില്ല. വാർത്തയെടുക്കാനാണ് പോയതെങ്കിലും മനുഷ്യരുടെ രൂപം മാത്രമാണ് ഇവർക്കുള്ളതെന്ന തിരിച്ചറിവുണ്ടായതോടെ ഒരു മരവിപ്പായിരുന്നു ആകെ. ഇരുപത്തിമൂന്ന് വർഷം മുമ്പ് തൊണ്ടയാട് റോഡ് വികസനത്തിനായി സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവുമെല്ലാം വിട്ടുകൊടുത്തവരിൽ ഒരാളാണ് നളിനി. അധികാരികൾ അവരെ മൊട്ടകുന്നിൽ നടതള്ളുമ്പോൾ ഏറേ മോഹിപ്പിച്ചു. അടച്ചുറപ്പുള്ള വീടും സ്ഥലവും ജീവിത സാഹചര്യവും വികസനത്തിന്റെ ഗുണവും പറഞ്ഞ് ആട്ടിയോടിച്ചു. അങ്ങനെ പൊറ്റേമ്മൽ ജംഗ്ഷന് അടുത്തുള്ള കേലോട്ടുകുന്നിൽ താൽക്കാലികമായി കൂരവെപ്പിച്ചു. പക്ഷെ അന്ന് ലഭിച്ച പ്ലാസ്റ്റിക് കൂരയിൽ നിന്ന് ഇന്നുമിവർക്ക് മോചനമായിട്ടില്ല. നാല് വർഷം മുമ്പ് നളിനിയുടെ ഭർത്താവ് കൂടി മരിച്ചതോടെ കുട്ടിന് മാറ്റാരുമില്ലാത്ത ഇവരുടെ ജീവിതം പൂർണമായും ഇരുട്ടിനുള്ളിലായി. അഴുക്കുചാലിന്റെയൊക്കെ ജോലിക്ക് പോയിരുന്ന നളിനിയുടെ ഭർത്താവ് അജിത്കുമാർ നാല് വർഷം മുന്നെയുള്ള ഒരപകടത്തിലാണ് മരണപ്പെട്ടത്. പക്ഷെ തിരിച്ചറിയൽ കാർഡോ വീടിന്റെ രേഖയോ ഒന്നുമില്ലാത്തിനാൽ വിധവാ പെൻഷൻ പോലും ലഭിക്കുന്നില്ല. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേൽ കൂരയിട്ട്, പലകകൾ പാകിയുള്ള ഒരു വീടിന്റെ മാതൃകമാത്രം ബാക്കിയായി. വൈദ്യുതിയും വെള്ളവും സ്വപ്നം മാത്രമായി. കുടിക്കാനുള്ള വെള്ളം പോലും കുന്നിറങ്ങി വന്ന് പ്രധാന റോഡിലെ പൈപ്പിൽ നിന്ന് വേണം എത്തിക്കാൻ. വെള്ളമെത്തിക്കാൻ പോയിട്ട് ഒരു പൊതു പൈപ്പ് പോലും അധികാരികൾ ഇവർക്ക് അനുവദിച്ച് നൽകിയിട്ടില്ല. പലരും ഡീസൽ വാങ്ങിച്ചാണ് രാത്രിയിൽ കത്തിക്കുന്നത്. പക്ഷെ പണമില്ലാത്തതിനാൽ നളിനിക്ക് അതിന് പോലും കഴിയുന്നില്ല. സോളാറിൽ കത്തുന്ന എൽ.ഇ.ഡി എമർജൻസിമാത്രം രാത്രിയിലും പകലും അൽപ്പം നിറം പകരും. മറ്റാരുമില്ലാതായതോടെയാണ് മാലുവെന്ന പട്ടിയെ കൂട്ടിന് വെച്ചത്. സുരക്ഷയ്ക്കായി അതിന് കൂടുണ്ടാക്കിയതും കൂരയുടെ കോലായിയിൽ തന്നെയാണ്. വീടില്ലാത്തവർക്ക് വീട് നിർമിച്ച് നൽകുന്ന സർക്കാർ പദ്ധതിക്ക് പോലും റേഷൻ കാർഡില്ലാത്തതിനാൽ അപേക്ഷിക്കാനാവുന്നില്ലെന്ന് നളിനി പറയുന്നു.തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കോളനി സന്ദർശിക്കുന്ന കോർപറേഷൻ അധികാരികളോട് എന്ത് പറയാൻ എന്ന് ഇവർ ചോദിക്കുന്നു. പതിനെട്ടോളം വീടുകളുണ്ട് കോളനിയിൽ. ഇവിടെ വിദ്യാർഥികൾ അടക്കമുള്ളവർ രാത്രിയായാൽ മണ്ണെണ്ണ വെളിച്ചത്തിന്റെ പ്രകാശത്തിലാണ് പഠനം. അതും വലിയ വിലകൊടുത്ത് വാങ്ങണം. പഴയ സാരികൊണ്ട് മറച്ച കക്കൂസും കുളിമുറിയും സ്ത്രീകൾ അടക്കമുള്ളവരെ ദുരിതത്തിലാക്കുന്നു. ഇതിന് പുറമെ കേലോട്ട് കുന്നിന് ചുറ്റുമുള്ള വലിയ കൊക്കകൾ ഏത് നിമിഷവും അപകടമുണ്ടാക്കുന്നതുമാണ്. ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും ശരിയാക്കാമെന്ന വാക്കുമാത്രമാണ് ലഭിക്കുന്നത്. ആ വാക്കുകൾ കേട്ട് തുടങ്ങിയിട്ട് ഇരുപത്തിയഞ്ച് വർഷത്തോളവുമായി.
from mathrubhumi.latestnews.rssfeed https://ift.tt/2q3BC4a
via
IFTTT
No comments:
Post a Comment