കൊച്ചി: ശബരിമല വിഷയത്തിൽ ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് ഇന്ന് റിപ്പോർട്ട് നൽകില്ല. സ്ത്രീപ്രവേശന നിയന്ത്രണം എടുത്തുകളഞ്ഞ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്തെന്ന കാര്യത്തിലാണ് റിപ്പോർട്ട് നൽകേണ്ടിയിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറും തമ്മിലുള്ള തർക്കം മൂലമാണ് റിപ്പോർട്ട് നൽകാൻ വൈകുന്നതെന്നാണ് സൂചന. കഴിഞ്ഞ ആഴ്ചയാണ് നടപടികളെ കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ദേവസ്വംബോർഡിനോട് ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇന്ന് വിശദമായ റിപ്പോർട്ട് നൽകാനാണ് ദേവസ്വംബോർഡ് തീരുമാനിച്ചിരുന്നത്. ദേവസ്വംബോർഡ് കമ്മീഷർ റിപ്പോർട്ട് അഭിഭാഷകർക്ക് കൈമാറുകയും ചെയ്തിരുന്നു. സ്ത്രീകൾക്ക് പ്രത്യേക ശൗചാലയങ്ങളും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു. അതേ സമയം വനഭൂമി വിട്ട് കിട്ടാത്തതിനാൽ നിലവിലെ സൗകര്യങ്ങൾക്കുള്ളിൽ നിന്ന് മാത്രമെ ഒരുക്കങ്ങൾ നടത്താനാവൂ എന്നും റിപ്പോർട്ടിലുണ്ടായിരുന്നു. കമ്മീഷണർ എൻ.വാസുവാണ് റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ കമ്മീഷണറുടെ നിലപാടിനെതിരെ ദേവസ്വം പ്രസിഡന്റ് രംഗത്തെത്തുകയും മുഖ്യമന്ത്രിയെ സമീപിക്കുകയും ചെയ്തു. ദേവസ്വംബോർഡുമായി കൂടിയാലോചിക്കാതെയാണ് കമ്മീഷണർ നിലപാടെടുക്കുന്നത്. ബോർഡിന്റെ നിലപാടല്ല ഇയാൾ റിപ്പോർട്ടിലെഴുതിയ കാര്യങ്ങളെന്നും എ.പദ്മകുമാർ അറിയിച്ചു. ഇതേ തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കുന്നത് മാറ്റിവെക്കാൻ തീരുമാനിച്ചത്. അഭിഭാഷകരുമായടക്കം കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം റിപ്പോർട്ട് നൽകിയാൽ മതിയെന്നാണ് ഇപ്പോൾ തീരുമാനം. ഇതിനിടെ ദേവസ്വം പ്രസിഡന്റ് മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2E6nDV3
via
IFTTT
No comments:
Post a Comment