ന്യൂയോർക്ക്: പത്തു വർഷത്തിനുള്ളിൽ കാർബൺ വ്യാപനത്തിൽ കുറവു വരുത്തിയില്ലെങ്കിൽ ലോകത്ത് പ്രവചനാതീതമായ കാലാവസ്ഥാ ദുരന്തങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്. യു എന്നിന്റെ ഇന്റർ ഗവൺമെന്റൽ പാനൽ ഫോർ ക്ലൈമേറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോർട്ടിലാണ് ആശങ്കാജനകമായ മുന്നറിയിപ്പുള്ളത്. ശരാശരി അന്തരീക്ഷ താപനില 1.5 ഡിഗ്രീ സെൽഷ്യൽസിൽ കൂടുതലായാൽ ഇതിന് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതരം മാറ്റമാണ് ലോകത്തുണ്ടാവുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭൂമിയുടെ താപനില ശരാശരി ഒരു ഡിഗ്രി വർധിച്ചാൽ, കൊടിയ നാശം വിതയ്ക്കുന്ന കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തിനെയും വരൾച്ചയേയുമൊക്കെ കെട്ടഴിച്ചുവിടുന്നതിന് തുല്യമാണ് അതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്തരീക്ഷ താപനില ശരാശരി മൂന്നുഡിഗ്രിയോ നാലു ഡിഗ്രിയോ വർധിച്ചാൽ പിന്നീട് നിയന്ത്രിക്കാനാകില്ല. നിലവിലെ രീതിയിൽ മുന്നോട്ടുപോയാൽ ശരാശരി ഊഷ്മാവ് 1.5 ഡിഗ്രി സെൽഷ്യൽസ് എന്ന പരിധി 2030 ന് മുമ്പുതന്നെ മറികടക്കും. അതിനാൽ അടുത്ത കുറച്ചുവർഷങ്ങൾ മനുഷ്യചരിത്രത്തിലെ നിർണായക കാലഘട്ടമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ആഗോളതാപനത്തിന്റെ ദുരന്തഫലങ്ങൾ നമ്മൾ പ്രതീക്ഷിച്ചതിലും നേരത്തെ നമ്മെ ആക്രമിക്കാൻ തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളൽ ഗണ്യമായി കുറച്ചാൽ പോലും ശരാശരി അന്തരീക്ഷ ഉഷ്മാവ് 1.5 ഡിഗ്രിക്ക് മുകളിലെത്തുന്നത് തടയാൻ 50 ശതമാനം സാധ്യത മാത്രമേയുള്ളുവെന്നും റിപ്പോർട്ടിലുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2RBfP0j
via
IFTTT
No comments:
Post a Comment