കൊച്ചി: ആശുപത്രി കിടക്കയിലായിരിക്കുമ്പോഴും ഹനാനിന്റെ ആഗ്രഹം വീണ്ടും മീൻ വിൽപ്പന തുടങ്ങണമെന്നായിരുന്നു. ഡിസ്ചാർജ് ആയതുമുതൽ അതിനായുള്ള ശ്രമവും തുടങ്ങി. തമ്മനത്ത് തന്നെ ഒരു കട വാടകയ്ക്കെടുത്തു. 'വൈറൽ ഫിഷ് മാൾ' എന്ന പേരും മനസ്സിൽ കുറിച്ചു. എന്നാൽ പരീക്ഷണം തീർന്നിരുന്നില്ല. കടയുടമകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കാര്യങ്ങൾ പ്രതിസന്ധിയിലായി. എന്നാൽ അവൾ തളർന്നില്ല. തളർന്നാലത് ഹനാനാകില്ലല്ലോ.. ഓൺലൈനായി മീൻ വിൽപ്പന നടത്തുകയെന്നതാണ് പുതിയ ആശയം. കടമെടുത്തിട്ടാണെങ്കിലും ഒരു വാഹനം വാങ്ങാമെന്നായി ചിന്ത. ഷോറൂമിൽ പോയി വാഹനത്തിന്റെ വില അന്വേഷിച്ചപ്പോൾ തന്നെക്കൊണ്ട് കൂടില്ലെന്ന് മനസ്സിലാക്കി. ഇതോടെ ഒരുപാടിടങ്ങളിൽ ഒരു വായ്പയ്ക്കായി കയറിയിറങ്ങി. വീടും വിലാസവും ഇല്ലാത്തവർക്ക് ആര് വായ്പ നൽകും. സ്വന്തമായി സ്ഥലം ഉള്ളയാൾ ജാമ്യം നിൽക്കണമെന്ന വ്യവസ്ഥയിൽ ഒടുവിൽ ഒരുകൂട്ടർ തയ്യാറായി. സഹായഹസ്തവുമായി ഒരു സുമനസ്സ് വന്നു. വായ്പയെടുത്ത് എയ്സെന്ന വാഹനം വാങ്ങി. ആധാറിലെ വിലാസം തൃശ്ശൂരിൽ ആയതിനാൽ അവിടെ പോയാണ് രജിസ്ട്രേഷൻ നടത്തിയത്. ശേഷം ഇതേ വാഹനത്തിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക്. ഡോക്ടർ അറിയിച്ച പ്രകാരമുള്ള മെഡിക്കൽ പരിശോധനയ്ക്ക് എയ്സിൽ വന്നിറങ്ങിയ ഹനാന്റെ മുഖം ഊർജസ്വലമായിരുന്നു. ഹനാനായി വീൽച്ചെയറുമായി കാത്തിരുന്ന ആശുപത്രി അധികൃതർ ഞെട്ടി, ഇത്ര വേഗം അവൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അവരും പ്രതീക്ഷിച്ചിരുന്നില്ല. ഒടുവിൽ ആശുപത്രി അധികൃതരുടെ നിർബന്ധത്തിനു വഴങ്ങി അവൾ വീൽച്ചെയറിൽ ഇരുന്നു. പരിശോധനയ്ക്കു ശേഷം ആശുപത്രി അധികൃതരോടും ഡോക്ടർമാരോടും നന്ദി അറിയിച്ച് സമയം കളയാതെ പുതിയ സഞ്ചരിക്കുന്ന 'ഫിഷ് മാളിൽ' കയറി മടങ്ങി; ബുധനാഴ്ചത്തെ പരീക്ഷ ലക്ഷ്യമാക്കി. പരീക്ഷയുടെ ചൂട് അവസാനിക്കുന്നതോടെ മീൻകച്ചവടം തുടങ്ങും.
from mathrubhumi.latestnews.rssfeed https://ift.tt/2PgKiCm
via
IFTTT
No comments:
Post a Comment