കർഷകർക്കുവേണ്ടി കണ്ണീരൊഴുക്കിയാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. അഞ്ചു വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു വാഗ്ദാനം. കാലം വളരെ വേഗത്തിലാണ് പോവുന്നതെന്ന് ബി..ജെ.പി. ഇപ്പോൾ തിരിച്ചറിയുന്നുണ്ടാവണം. ആരാണ് ഇന്ത്യയുടെ കൃഷി മന്ത്രിയെന്ന് അടുത്തിടെ പ്രശസ്ത പത്രപ്രവർത്തകൻ ശേഖർ ഗുപ്ത ചോദിച്ചിരുന്നു. കഴിഞ്ഞ യു.പി.എ. സർക്കാരിൽ ശരദ് പവാറായിരുന്നു കൃഷി മന്ത്രി. ഇന്നിപ്പോൾ എത്രപേർക്ക് മോദി സർക്കാരിലെ കൃഷി മന്ത്രിയുടെ പേര് പറയാനാവും എന്നാണ് ശേഖർ ചോദിച്ചത്. കൃഷിക്ക് ഈ സർക്കാർ കൽപിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് മാത്രമല്ല മോദി മന്ത്രിസഭയിലുള്ള പ്രതിഭാരാഹിത്യം ചൂണ്ടിക്കാട്ടുന്നതിന്റെ ഭാഗമായിക്കൂടിയാണ് ശേഖർ കൃഷി മന്ത്രി ആരാണെന്ന് ചോദിച്ചത്. പണ്ട് ലാൽബഹാദൂർ ശാസ്ത്രി ഹരിതവിപ്ലവത്തിന് തുടക്കമിട്ടപ്പോൾ സി. സുബ്രഹമണ്യത്തെ പ്രതിഭാധനനെയാണ് കൂടെക്കൂട്ടിയത്. എം.എസ്. സ്വാമിനാഥനെപ്പോലൊരു പ്രഗത്ഭ കാർഷിക ശാസ്ത്രജ്ഞന്റെ സേവനം രാഷ്ട്രത്തിന് പ്രയോജനപ്പെടുത്തുന്നതിൽ ഇന്ദിര ഗാന്ധിക്കും മൊറാർജി ദേശായിയും രണ്ടഭിപ്രായമുണ്ടായിരുന്നില്ല. പക്ഷെ, മോദി സർക്കാരിലേക്കെത്തുമ്പോൾ കൃഷിമന്ത്രിയുടെ പേര് പറയാൻ പത്രപ്രവർത്തക വിദ്യാർത്ഥികൾ മുതൽ ബ്ളൂചിപ് സി.ഇ.ഒമാർ വരെ ബബ്ബബ്ബ അടിക്കുകയാണെന്ന് ശേഖർഗുപ്ത പറയുന്നു. കാർഷിക പ്രക്ഷോഭങ്ങൾക്കു മുന്നിൽ മോദി സർക്കാർ ഉലയുന്ന കാഴ്ച ശേഖറിന്റെ പരിഹാസത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നുണ്ട്. ഭൂമി വിനിയോഗിക്കുന്ന കാര്യത്തിൽ ദേശീയ നയം കൊണ്ടുവരുമെന്നും 2003-ലെ അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി നിയമം പരിഷ്കരിക്കുമെന്നും ബി.ജെ.പിയുടെ 2014-ലെ പ്രകടനപത്രികയിലുണ്ടായിരുന്നു. പക്ഷെ, കാതലായ ഈ വാഗ്ദാനങ്ങൾ ഒരിടത്തുമെത്തിയിട്ടില്ലെന്നാണ് കാർഷിക സംഘടനകൾ കുറ്റപ്പെടുത്തുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം കാർഷിക വരുമാനം പകുതിയോളമായി കുറഞ്ഞെന്നും അതേസമയം കടബാദ്ധ്യത ഇരട്ടിയോളമായി വർദ്ധിച്ചെന്നുമുള്ള വിമർശം ശക്തമാണ്. താങ്ങുവില വർദ്ധിപ്പിക്കുന്നതിലും ബി.ജെ.പി. സർക്കാർ പിന്നാക്കം പോവുകയാണെന്നാണ് കർഷകർ ആരോപിക്കുന്നത്. വൻകിട കമ്പനികളുടെ വായ്പകൾ എഴുതിത്തള്ളുന്ന സർക്കാർ എന്തുകൊണ്ടാണ് കർഷകരുടെ വായ്പകൾക്കുള്ള പലിശയെങ്കിലും എഴുതിത്തള്ളാത്തതെന്ന ചോദ്യവും ശക്തമാണ്. ജീവിതം വഴിമുട്ടുമ്പോഴാണ് സമരപാതയിലേക്കിറങ്ങാൻ കർഷകരും നിർബ്ബന്ധിതരാവുന്നത്. ഒരു നിവൃത്തിയുണ്ടെങ്കിൽ പാടത്തെ പണി നിർത്തിവെച്ച് ഒരു കർഷകനും തെരുവിലിറങ്ങില്ല. പൊതു തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കർഷക പ്രക്ഷോഭങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ബി.ജെ.പി. നേതൃത്വം തിരിച്ചറിയുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിനാണ് കർഷക പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സമിതിയുടെ ചുമതലയെന്നത് ഇക്കാര്യത്തിൽ പ്രധാനമന്ത്രി മോദിക്കുള്ള ഗൗരവപൂർണ്ണമായ സമീപനത്തിന്റെ സൂചന കൂടിയാണ്. പക്ഷെ, സമയം ഇപ്പോൾ ബി.ജെ.പിയുടെ കൂടെയില്ല. രാജ്നാഥ് സിങ്ങിനെപ്പോലൊരു സ്ഥിതപ്രജ്ഞനായ മന്ത്രി പോലും കർഷകപ്രക്ഷോഭങ്ങൾക്കു മുന്നിൽ വിയർക്കുന്നത് അതുകൊണ്ടുതന്നെയാണ്. വഴിയിൽ കേട്ടത്: രാധ മോഹൻ സിങ്ങ് ആണ് കേന്ദ്ര കൃഷിമന്ത്രി. ഇദ്ദേഹത്തെ സഹായിക്കാൻ പർഷോത്തം റുപാല, ഗജേന്ദ്രസിങ് ഷെഖാവത്ത്, കൃഷ്ണ രാജ് എന്നീ സഹമന്ത്രിമാരും അങ്ങ് കേന്ദ്രത്തിലുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2NhXrGf
via
IFTTT
No comments:
Post a Comment