മെൽബോൺ : ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള സീലൈഫ് അക്വേറിയത്തിലെ രണ്ട് ആൺ പെൻഗ്വിനുകളെ കുറേനാളുകളായി അതിന്റെ നടത്തിപ്പുകാർ ശ്രദ്ധിച്ചു വരികയായിരുന്നു. മാജിക്കെന്നും സ്ഫെന്നെന്നും പേരുള്ള അവ എപ്പോഴും ഒരുമിച്ചാണ് നടത്തം. പ്രജനനകാലമായപ്പോൾ അവ ചെറിയ ഐസുകട്ടകൾ കൊണ്ട് സ്വന്തമായൊരു കൂടും ഉണ്ടാക്കി. ഇതോടെ ഇവർ 'സ്വവർഗാനുരാഗിക'ളാണെന്ന നിഗമനത്തിലാണ് അക്വേറിയം നടത്തിപ്പുകാർ. ജന്റൂ വിഭാഗത്തിൽ പെട്ട പെൻഗ്വിനുകളാണിവ. ഇക്കൂട്ടത്തിലെ ആണുംപെണ്ണും കുഞ്ഞുങ്ങളുടെ രക്ഷാകർതൃത്വം ഒരുപോലെ ഏറ്റെടുക്കാറുണ്ട്. കുഞ്ഞുങ്ങളെ ഊട്ടുന്നതിലും ഇവ ലിംഗഭേദം കാട്ടാറില്ല. കൂടൊരുക്കിയ മാജിക്കും സ്ഫെന്നും മുട്ടയ്ക്ക് അടയിരിക്കുമോയെന്നൊരു പരീക്ഷണം നടത്താൻ അക്വേറിയം അധികൃതർ തീരുമാനിക്കുകയായിരുന്നെന്ന് എ.ബി.സി. ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം രണ്ട് ഡമ്മി മുട്ടകൾ കൂട്ടിൽവെച്ചു. മുട്ടകൾ ഇരുവരും ശ്രദ്ധയോടെ പരിപാലിച്ചു. അതോടെ യഥാർഥ മുട്ടകൾ നൽകിയിരിക്കുകയാണ്. മുട്ടയ്ക്ക് ഇവ അടയിരിക്കുകയാണെന്ന് അക്വേറിയം സൂപ്പർവൈസർ ടിഷ് ഹനാൻ പറഞ്ഞു. മൃഗശാലകളിൽ ഒരേലിംഗത്തിൽപ്പെട്ട പെൻഗ്വിനുകൾ അടയിരിക്കുന്ന ആദ്യസംഭവമല്ല ഇതെന്നും അവർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2pSv7ks
via
IFTTT
No comments:
Post a Comment