രാഷ്ട്രീയം സാധ്യതകളുടെ കലയാണെങ്കിൽ അതിന്റെ ഹൃദയം അനുരഞ്ജനമാണ്. ശത്രുവുമായി ഒരേയൊരു വിട്ടുവിഴ്ചയേയുള്ളുവെന്നും അതവനെ തകർക്കുകയാണെന്നുമുള്ള ലെനിന്റെ വചനം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്കാർ പോലും ഇപ്പോൾ ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല. . നിലപാടുകളുടെ കാര്യത്തിൽ കർക്കശനായിരുന്ന ഗാന്ധിജിയും വിശാല താൽപര്യങ്ങൾക്കു മുന്നിൽ അനുരഞ്ജനത്തിന്റെ വഴികളിലൂടെ നടന്നുപോയി. ഈ വഴിയിലൂടെ നടക്കാൻ കോൺഗ്രസ് വിസമ്മതിക്കുകയാണെന്ന ആരോപണമാണ് ബിഎസ്പി നേതാവ് മായാവതി ഉന്നയിക്കുന്നത്. യുപിയിൽ മായാവതിയെക്കൂടാതെ വിജയമില്ലെന്ന തിരിച്ചറിവിൽ സമാജ്വാദി നേതാവ് അഖിലേഷ് യാദവും കോൺഗ്രസ്സിനോട് മനസ്സ് വിശാലമാക്കണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യൻ രാഷ്ടീയം സവിശേഷമായ ദശാസന്ധിയിലൂടെ നീങ്ങുമ്പോൾ ചരിത്രത്തിന്റെ പാഠങ്ങൾ കോൺഗ്രസ് എന്തുകൊണ്ട് മറന്നുപോവുന്നുവെന്ന ചോദ്യം ശക്തമാവുകയാണ്. മായാവതി ശാഠ്യക്കാരിയാണ്, തന്നിഷ്ടക്കാരിയാണ് എന്നൊക്കെയുള്ള ആരോപണങ്ങൾ പുതിയതല്ല. സിബിഐയെ പേടിച്ചാണ് മായാവതി സഖ്യത്തിന് തയ്യാറാവത്തതെന്ന ചില കോൺഗ്രസ് നേതാക്കളുടെ ആരോപണം രാഷ്ട്രീയ സാക്ഷരതയുടെ പ്രശ്നമാണ്. അമ്പത് സീറ്റാണ് മായാവതി മധ്യപ്രദേശിൽ ചോദിച്ചതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ചത്തിസ്ഗഡിൽ 15 സീറ്റായിരുന്നു മായയുടെ ഡിമാന്റ്. എംപിയിൽ ഏറിയാൽ 22 സീറ്റ്, ചത്തീസ്ഗഡിൽ ഒമ്പതുവരെയാവാം എന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. രാജസ്ഥാനിൽ മായാവതിയുടെ ആവശ്യമില്ലെന്ന് കോൺഗ്രസ്സിനറിയാം. രാജസ്ഥാനിൽ കോൺഗ്രസ്സിനോട് വില പേശാനുള്ള മണ്ടത്തരം മായാവതിയും കാണിക്കില്ല. അതുകൊണ്ടുതന്നെ രാജസ്ഥാൻ ഈ കളികൾക്ക് പുറത്താണ്. photo: twitter@INCIndia മധ്യപ്രദേശിലും ചത്തിസ്ഗഡിലും പക്ഷേ, കോൺഗ്രസ് കുറച്ചുകൂടി കരുതൽ കാണിക്കേണ്ടതായിരുന്നു. 2013 ൽ എംപിയിൽ മൊത്തമുള്ള 230 സീറ്റിൽ ബിഎസ്പി 227 സീറ്റിൽ മത്സരിച്ചു. നാല് സീറ്റാണ് അന്ന് ബിഎസ്പിക്ക് കിട്ടിയത്, 6.29 ശതമാനം വോട്ടും. ഇതൊരു ചെറിയ സംഗതിയല്ല. 36.35 ശതമാനം വോട്ടു നേടിയ കോൺഗ്രസ്സിന് 58 സീറ്റിലേ വിജയിക്കാനായുള്ളൂ. ബിജെപിക്ക് 44.88 ശതമാനം വോട്ടാണ് കിട്ടിയത്. പക്ഷേ, 165 സീറ്റുകൾ് സ്വന്തമാക്കാനായി. ചത്തീസ്ഗഡിൽ 90 ൽ 90 ലും ബിഎസ്പി 2013 ൽ മത്സരിച്ചിരുന്നു. ഒരു സീറ്റും 4.2 ശതമാനം വോട്ടും മായാവതിയുടെ പാർട്ടിക്ക് കിട്ടി. 43.33 ശതമാനം വോട്ടുകിട്ടിയ കോൺഗ്രസ് 39 സീറ്റുകൾ പിടിച്ചു. ബിജെപിക്ക് 54.44 ശതമാനം വോട്ടും 49 സീറ്റുകളും കിട്ടി. ബിഎസ്പിയുമായുള്ള കൂട്ടുകെട്ട് ഈ രണ്ടു സംസ്ഥാനങ്ങളിലും കോൺഗ്രസ്സിന് ഗുണകരമാവും എന്നുതന്നെയാണ് ഈ കണക്കുകൾ പറയുന്നത്. ബിഎസ്പിയുമായി സഖ്യമുണ്ടെങ്കിൽ രണ്ടിടത്തും കോൺഗ്രസ്സിന് കാര്യങ്ങൾ എളുപ്പമാണെന്നു സാരം. photo: twitter@INCIndia രാജസ്ഥാനിൽ ബിജെപി മുഖ്യമന്ത്രി വസുന്ധരരാജയുടെ പ്രകടനം അതിഗംഭീരമായതിനാൽ കോൺഗ്രസ്സിന് തനിച്ച് തന്നെ കളം പിടിക്കാൻ കഴിഞ്ഞേക്കും. പക്ഷേ മധ്യപ്രദേശിൽ ശിവ്രാജ്സിങ് ചൗഹാനും ചത്തിസ്ഗഡിൽ രമൺസിങും കളമറിഞ്ഞ് കളിക്കാൻ പോന്നവരാണ്. ഒരു ഘട്ടത്തിൽ മോദിയുടെ പിൻഗാമിയായി വരെ ചൂണ്ടിക്കാണിക്കപ്പെട്ട നേതാവാണ് ശിവ്രാജ്. ചത്തിസ്ഗഡിലാണെങ്കിൽ അജിത്ജോഗിയുടെ ജനതാ കോൺഗ്രസ്സ് എന്ന വെല്ലുവിളിയും കോൺഗ്രസ്സിനു മുന്നിലുണ്ട്. ഇവിടെയാണ് അനുരഞ്ജനം ഒരു കലയും സാദ്ധ്യതയുമാവുന്നത്. ദിഗ്വിജയ്സിങിനോ കമൽനാഥിനോ പറഞ്ഞിട്ടുള്ള കലാപരിപാടിയല്ല ഇത്. ഉമ്മൻചാണ്ടിയെപ്പോലുള്ള നേതാക്കൾ കോൺഗ്രസ്സിന് വിളക്കുമരമാവുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. പക്ഷേ, ഉത്തരേന്ത്യയിൽ കോൺഗ്രസ്സിന് ഉമ്മൻചാണ്ടിമാർ കുറവാണ്. രാജകുടുംബങ്ങളിൽ നിന്ന് കോൺഗ്രസ്സിലെത്തി നേതാവായവർക്ക് ഇത്തരം വിട്ടുവീഴ്ചകൾ ദഹിക്കില്ല. ഈ വിദ്വാന്മാരെ വെച്ച് കോൺഗ്രസ്സിനെ അധികകാലം മുന്നോട്ടുകൊണ്ടുപോവാൻ പറ്റില്ലെന്ന് രാഹുൽഗാന്ധി തിരിച്ചറിയേണ്ടതായുണ്ട്. കർണ്ണാടകം നൽകിയ പാഠം കൺമുന്നിലുണ്ടായിട്ടും ചത്തിസ്ഗഡിലും എംപിയിലും കോൺഗ്രസ്സിന് വഴിതെറ്റുന്നുവെന്നത് ശുഭസൂചനയല്ല. വഴിയിൽ കേട്ടത്: ലോക്സഭാ തിരഞ്ഞെടുപ്പിൽ മായാവതിയുമായുള്ള സഖ്യത്തിന് പ്രശ്നമുണ്ടാവില്ലെന്നാണ് രൺദീപ്സിങ് സുർജെവാലയെപ്പോലുള്ള കോൺഗ്രസ് വക്താക്കൾ പറയുന്നത്. കക്ഷത്തിലിരിക്കുന്നത് കളഞ്ഞിട്ട് ഉത്തരത്തിലിരിക്കുന്നതിന് കൈനീട്ടുന്ന പരിപാടിയിൽ അല്ലെങ്കിലും കോൺഗ്രസ് പണ്ടേ മുന്നിലാ.
from mathrubhumi.latestnews.rssfeed https://ift.tt/2IBiByp
via
IFTTT
No comments:
Post a Comment