ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 56 റൺസ് ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് രണ്ടാമിന്നിങ്സിലും ബാറ്റിങ് തകർച്ച. 109 റൺസെടുക്കുന്നതിനിടയിൽ വിൻഡീസിന് എട്ടു വിക്കറ്റ് നഷ്ടമായി. നിലവിൽ 54 റൺസ് ലീഡ് മാത്രമാണ് വിൻഡീസിനുള്ളത്. രണ്ടാമിന്നിങ്സിൽ വിൻഡീസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം പന്തിൽ അക്കൗണ്ട് തുറക്കും മുമ്പു തന്നെ ഉമേഷ് യാദവ്, ബ്രാത്വെയ്റ്റിനെ പുറത്താക്കി. നാലാം ഓവറിൽ പവലും ക്രീസ് വിട്ടു. ഇക്കുറി വിക്കറ്റ് അശ്വിന്. മൂന്നാം വിക്കറ്റിൽ ഹോപ്പ്- ഹെറ്റ്മയർ സഖ്യം പിടിച്ചുനിൽക്കുന്നതിന്റെ സൂചന നൽകിയെങ്കിലും സ്കോർ 45-ൽ നിൽക്കെ ഇരുവരും പുറത്തായി. 29 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 17 റൺസെടുത്ത ഹെറ്റ്മയറിനെ കുൽദീപ് യാദവ് പൂജാരയുടെ കൈകളിലെത്തിച്ചപ്പോൾ, 42 പന്തിൽ നാലു ബൗണ്ടറി സഹിതം 28 റൺസെടുത്ത ഹോപ്പിനെ ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു. സ്കോർ 68-ൽ എത്തിയപ്പോൾ രണ്ടു റൺസിനിടെ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് വിൻഡീസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ റോസ്റ്റൺ ചേസ് (ആറ്), ഷെയ്ൻ ഡൗറിച്ച് (പൂജ്യം) എന്നിവരെ യാദവ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഇതോടെ ആറു വിക്കറ്റിന് 70 എന്ന നിലയിലായി വിൻഡീസ്. ഏഴാം വിക്കറ്റിൽ ഹോൾഡറും ആബ്രിംസും ചേർന്ന് വിൻഡീസിനെ കര കയറ്റാൻ നോക്കി. എന്നാൽ 19 റൺസെടുത്ത ഹോൾഡറെ പന്തിന്റെ കൈകളിലെത്തിച്ച ജഡേജ ആ കൂട്ടുകെട്ട് പൊളിച്ചു. ഒരു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 38 റൺസടിച്ച ആംബ്രിസും പുറത്തായി. ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ആദ്യ ഇന്നിങ്സ് ആറു വിക്കറ്റ് നേടിയിരുന്നു ഉമേഷിന്റെ അക്കൗണ്ടിൽ ഒമ്പത് വിക്കറ്റായി. Pumped up and how 💪💪@Paytm #INDvWI pic.twitter.com/9pXmT0axX3 — BCCI (@BCCI) October 14, 2018 ഹോൾഡറിന് അഞ്ചു വിക്കറ്റ്, ഇന്ത്യക്ക് 367 നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോർ 367 റൺസിൽ അവസാനിച്ചു. തുടർച്ചയായ മൂന്നാം ഇന്നിങ്സിലും അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് മൂന്നാം ദിനം ഇന്ത്യയെ അപ്രതീക്ഷിത തകർച്ചയിലേക്ക് തള്ളിവിട്ടത്. നാലു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 31 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായി.പന്ത് 92 റൺസെടുത്തും രഹാനെ 80 റൺസെടുത്തും മടങ്ങി. അവസാന വിക്കറ്റിൽ അശ്വിൻ-ശാർദൂൽ ഠാക്കൂർ സഖ്യം കൂട്ടിച്ചേർത്ത 28 റൺസാണ് ഇന്ത്യയുടെ ലീഡ് 50 കടത്തിയത്. പന്ത്, രഹാനെ എന്നിവരെക്കൂടാതെ രവീന്ദ്ര ജഡേജ (പൂജ്യം), കുൽദീപ് യാദവ് (ആറ്), ഉമേഷ് യാദവ് (രണ്ട്), രവിചന്ദ്രൻ അശ്വിൻ (35) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത്. പരിക്കുമൂലം ബോൾ ചെയ്യാതിരുന്ന ശാർദൂൽ ബാറ്റിങ്ങിനിറങ്ങി നാലു റൺസുമായി പുറത്താകാതെ നിന്നു. Photo Courtesy: Twitter/ BCCI ഷാനൻ ഗബ്രിയേൽ വിൻഡീസിനായി മൂന്നു വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ മൂന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ വിൻഡീസ് ബോളറാണ് ഹോൾഡർ. മൈക്കൽ ഹോൾഡിങ്, മാൽക്കം മാർഷൽ (രണ്ടു വട്ടം) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്. വിൻഡീസ് ഒന്നാം ഇന്നിങ്സിൽ 311 റൺസിന് പുറത്തായിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെ മികവിലാണ് ഇന്ത്യ വിൻഡീസിനെ 311ൽ ഒതുക്കിയത്. ഒന്നാമിന്നിങ്സിൽ ചേസ് വിൻഡീസിനായി സെഞ്ചുറി ഇന്നിങിസും പുറത്തെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2CJsTMO
via
IFTTT
No comments:
Post a Comment