ഭോപ്പാൽ (മധ്യപ്രദേശ്): നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പശുക്കളുടെ സംരക്ഷണത്തിനായി പുതിയ മന്ത്രാലയം പ്രഖ്യാപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. കന്നുകാലികൾക്ക് മികച്ച പരിചരണം നൽകുന്നതിനായി പ്രത്യേക വകുപ്പ് രൂപവത്കരിക്കുമെന്ന് ഞായറാഴ്ചയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള പശു സംരക്ഷണ ബോർഡിന് പകരം പൂർണ്ണ സ്വതന്ത്രമുള്ള പ്രത്യേക മന്ത്രാലയം രൂപവത്കരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചൗഹാൻ അറിയിച്ചു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തുന്ന കനത്ത വെല്ലുവിളിക്ക് പുതിയ പ്രഖ്യാപനം ഒരു പരിധിവരെ തടയിടാനാകുമെന്നാണ് ബിജെപി കരുതുന്നത്. ദിവസങ്ങൾക്കുള്ളിൽ പെരുമാറ്റച്ചട്ടം നിലവിൽ വരാൻ സാധ്യതയുള്ളതിനാൽ സമാനമായ പ്രഖ്യാപനങ്ങൾ വരുംദിവസങ്ങളിലും ഉണ്ടായേക്കും. പശുക്കൾക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ സ്വതന്ത്ര മന്ത്രാലയത്തിന് സാധിക്കുമെന്ന് ചൗഹാൻ അറിയിച്ചു. പുതിയ മന്ത്രാലയം നിലവിൽ വരുന്നതോടെ രാജ്യത്ത് പശുക്കൾക്ക് പ്രത്യേക മന്ത്രാലയമുള്ള രണ്ടാമത്തെ സംസ്ഥാനമാകും മധ്യപ്രദേശ്. രാജസ്ഥാനിലാണ് ഇതിനു മുമ്പ് പശുക്കൾക്കായി പ്രത്യേക മന്ത്രാലയം രൂപവത്കരിച്ചിട്ടുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2NQU3XS
via
IFTTT
No comments:
Post a Comment