മൂന്നാർ: 'ഇവൾ അഭിമന്യുവിന്റെ പെങ്ങൾ, എല്ലാവരും വരണം'. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ പെങ്ങൾ കൗസല്യയുടെ കല്യാണത്തിനുള്ള മാതാപിതാക്കളുടെ ക്ഷണമാണിത്. നവംബർ 11 ഞായറാഴ്ച രാവിലെ 10.30-ന് കൊട്ടാക്കമ്പൂരിന് സമീപമുള്ള റിസോർട്ടിൽവെച്ചാണ് കൗസല്യയുടെയും കോവിലൂർ സ്വദേശിയായ മധുസൂദന്റെയും കല്യാണം. അഭിമന്യുവിന്റെ പിതാവ് മനോഹരന്റെ ബന്ധുവാണ് ഡ്രൈവറായ വരൻ മധുസൂദൻ. നവംബർ അഞ്ചിന് കൊട്ടക്കമ്പൂരിലെ വീട്ടിൽെവച്ചാണ് വധുവിന്റെ തമിഴ് ആചാരപ്രകാരമുള്ള പൂവിടീൽ ചടങ്ങ് നടക്കുന്നത്. കല്യാണത്തിന് കേരളം മുഴുവൻ വിളിക്കണമെന്നാണ് ആഗ്രഹമെന്ന് മനോഹരനും അമ്മ ഭൂപതിയും പറഞ്ഞു. മഹാരാജാസ് കോളേജിൽ പഠിച്ചിരുന്ന അഭിമന്യുവിനോട് തങ്ങളെ വട്ടവടയ്ക്ക് കൊണ്ടുപോകണമെന്ന് സഹപാഠികൾ ആവശ്യപ്പെടുമായിരുന്നു. അപ്പോഴൊക്കെ നിറഞ്ഞ ചിരിയോടെ അഭിമന്യു പറയും, 'പെങ്ങടെ കല്യാണം വരുന്നുണ്ട്. എല്ലാവരെയും കൊണ്ടുപോകും.' ''അവന്റെ വാക്കുപാലിക്കാൻ ഞങ്ങൾ എല്ലാവരെയും വിളിക്കും. കോളേജിലെ അധ്യാപകരെയും കൂട്ടുകാരെയും എല്ലാം. അവന്റെ മരണശേഷം ഞങ്ങളുടെ വീട്ടിലെത്തി സന്ദർശകബുക്കിൽ പേരെഴുതിയിരിക്കുന്ന എല്ലാവരെയും ഫോണിൽ വിളിക്കും'' -അച്ഛനുമമ്മയും കണ്ണീരോടെ പറഞ്ഞു. എട്ടുബുക്കുകളിലായി 2000-ത്തോളം ആളുകൾ ഇത്തരത്തിലുണ്ട്. ജൂലായ് രണ്ടിന് വെളുപ്പിനാണ് മഹാരാജാസ് കോളേജിൽവെച്ച് ഒന്നാംവർഷ ബിരുദവിദ്യാർഥിയും എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യു കുത്തേറ്റുമരിച്ചത്. ഓഗസ്റ്റിൽ നടക്കേണ്ട കല്യാണം അഭിമന്യുവിന്റെ മരണത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2pKPpfT
via
IFTTT
No comments:
Post a Comment