മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ ദുരിതം അവസാനിക്കുന്നില്ല. ചാമ്പ്യൻസ് ലീഗിൽ നിർണായക മത്സരത്തിൽ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ സ്പാനിഷ് ക്ലബ്ബ് വലൻസിയ യുണൈറ്റഡിനെ ഗോൾരഹിത സമനിലയിൽ തളച്ചു. വിജയമറിയാതെയുള്ള യുണൈറ്റഡിന്റെ നാലാം മത്സരമാണിത്. ഈ സീസണിൽ ഓൾഡ് ട്രാഫോഡിൽ ഒരു മത്സരത്തിൽ മാത്രമാണ് യുണൈറ്റഡിന് വിജയിക്കാനായിട്ടുള്ളത്. ഇതോടെ ഗ്രൂപ്പ് എച്ചിൽ യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്ക് വീണു. പരിശീലകൻ ഹോസെ മൗറീന്യോയുടെ ഭാവിയും ഇതോടെ കൂടുതൽ അവതാളത്തിലായി. വലൻസിയ പ്രതിരോധത്തെ പരീക്ഷിക്കാൻ പലതവണ സാധിച്ചെങ്കിലും യുണൈറ്റഡിന് ഗോൾ നേടാനായില്ല. അതേസമയം ആവേശകരമായ മത്സരത്തിൽ ഡേവിഡ് സിൽവയുടെ ഗോളിൽ മാഞ്ചെസ്റ്റർ സിറ്റി അവസാന നിമിഷം വിജയം സ്വന്തമാക്കി. ജർമൻ ക്ലബ്ബ് ഹോഫൻഹെയ്മാണ് സ്വന്തം മൈതാനത്ത് സിറ്റിയെ വിറപ്പിച്ച ശേഷം കീഴടങ്ങിയത്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. മത്സരം ആരംഭിച്ച് ഒരു മിനിറ്റാകുന്നതിനു മുൻപ് ബെൽഫോഡിലിന്റെ ഗോളിൽ ഹോഫൻഹെയിം, സിറ്റിയെ ഞെട്ടിച്ചു. എന്നാൽ ആറു മിനിറ്റുകൾക്കു ശേഷം സെർജിയോ അഗ്യൂറോ സിറ്റിയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്കെന്നു തോന്നിച്ച ഘട്ടത്തിൽ 87-ാം മിനിറ്റിൽ ഡേവിഡ് സിൽവ സിറ്റിയുടെ വിജയ ഗോൾ സ്വന്തമാക്കി. ഇതോടെ ആദ്യ മത്സരത്തിൽ സ്വന്തം മൈതാനത്ത് ലിയോണിനോട് തോറ്റ സിറ്റിക്ക് ആശ്വാസമായി ഈ വിജയം. ഗ്രൂപ്പ് ഇയിൽ ജർമൻ ചാമ്പ്യൻമാരായ ബയറൺ മ്യൂണിക്കിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഡച്ച് ക്ലബ്ബ് അയാക്സ് സമനിലയിൽ പിടിച്ചു. ബയറണിന്റെ അനുഭവസമ്പത്തുള്ള നിരയെ അയാക്സിന്റെ യുവനിര അക്ഷരാർഥത്തിൽ വെള്ളം കുടിപ്പിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. നാലാം മിനിറ്റിൽ മാറ്റ്സ് ഹമ്മൽസിന്റെ ഗോളിൽ ബയറണാണ് ആദ്യം മുന്നിലെത്തിയത്. 22-ാം മിനിറ്റിൽ മസ്രാവോയിലൂടെ അയാക്സ് സമനില പിടിച്ചു. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബ് റോമ, ചെക്ക് റിപ്പബ്ലിക് ക്ലബ്ബായ വിക്ടോറിയ പ്ലെസനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി. എഡിൻ ജെക്കോയുടെ ഹാട്രിക്ക് മികവിലായിരുന്നു റോമയുടെ വിജയം. 3, 40, 90+2 മിനിറ്റുകളിലായിരുന്നു ജെക്കോയുടെ ഗോളുകൾ. 64-ാം മിനിറ്റിൽ ചെങ്കിസ് അണ്ടറും 73-ാം മിനിറ്റിൽ ജസ്റ്റിൻ ക്ലുയിവേർട്ടും റോമയ്ക്കായി സ്കോർ ചെയ്തു. ആദ്യ മത്സരത്തിൽ റയലിനോട് തോറ്റ റോമയ്ക്ക് ആശ്വാസമായി ഈ വിജയം. നിലവിൽ ഗ്രൂപ്പ് ജിയിൽ മൂന്നാം സ്ഥാനത്താണ് റോമ. Content Highlights: champions league results
from mathrubhumi.latestnews.rssfeed https://ift.tt/2QtIpiL
via
IFTTT
No comments:
Post a Comment