താനൂർ, തിരൂർ(മലപ്പുറം): കാമുകനൊപ്പംചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയേയും കൊലപാതകത്തിന് സഹായം ചെയ്ത യുവാവിനെയും ജയിലിലടച്ചു. താനൂർ തെയ്യാല മണലിപ്പുഴയിൽ താമസിക്കുന്ന പൗറകത്ത് കമ്മുവിന്റെ മകൻ സവാദിനെ കൊലചെയ്ത സവാദിന്റെ ഭാര്യ സൗജത്തിനെയും കൃത്യത്തിന് സഹായിച്ച തെയ്യാല സ്വദേശി സുഫിയാനെയുമാണ് താനൂർ എസ്.ഐ. എം.കെ. നവീൻഷാജും വനിതാ പോലീസും ചേർന്ന് വൈദ്യ പരിശോധനയ്ക്കായി തിരൂർ ജില്ലാ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ട് കൊണ്ടുവന്നത്. ഷാൾകൊണ്ട് മുഖം മറച്ചാണ് സൗജത്ത് പോലീസ് ജീപ്പിൽ വന്നത്. കൊലയ്ക്ക് സഹായം ചെയ്ത തെയ്യാല സ്വദേശി സുഫിയാനും നാട്ടുകാർക്ക് മുമ്പിൽ മുഖം മറച്ചു. സൗജത്തിനെ തെറി വിളിക്കാനും ഉപദേശിക്കാനും ചിത്രവും വീഡിയോയും മൊബൈൽ ഫോണിൽ പകർത്താനും സ്ത്രീകളും യുവാക്കളും തിരക്കുകൂട്ടിയിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം താനൂർ പോലീസ് പരപ്പനങ്ങാടി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി കോഴിക്കോട് ജില്ലാ ജയിലിലടച്ചു. സവാദ് കൊലപാതകം: ആസൂത്രണം ഒരുവർഷംമുമ്പേ താനൂർ: സവാദിനെ കൊലപ്പെടുത്താൻ ഭാര്യ സൗജത്തും കാമുകൻ ബഷീറും ഒരു വർഷംമുമ്പേ തന്നെ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. ഷാർജയിൽ ഫയർസ്റ്റേഷനിൽ ഷെഫായി ജോലിചെയ്യുകയാണ് മുഖ്യപ്രതി ബഷീർ. വിദേശത്തായിരുന്ന ബഷീർ അവിടെനിന്ന് സൗജത്തിനോട് കൊല നടത്താൻ ആവശ്യെപ്പട്ടിരുന്നു. എന്നാൽ തനിച്ച് കൃത്യം ചെയ്യാനുള്ള ധൈര്യം സൗജത്തിന് ഇല്ലാത്തതിനാൽ രണ്ടുപേരും ചേർന്ന് കൊല നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി മൂന്നുദിവസത്തെ അവധിയെടുത്താണ് ബഷീർ നാട്ടിലെത്തിയത്. കൃത്യം നടത്തി ഉടനെ തിരിച്ച് വിദേശത്തേക്ക് പോവാനായിരുന്നു പദ്ധതി. വിവാഹിതനായ ബഷീർ നാട്ടിലെത്തുന്ന വിവരം വീട്ടുകാരോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ബഷീറിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. താനൂർ സവാദ് വധക്കേസിൽ അറസ്റ്റിലായ സൗജത്ത്, സൂഫിയാൻ, കേസിലെ മുഖ്യപ്രതിയും വിദേശത്തേക്ക് കടക്കുകയും ചെയ്ത ബഷീർ എന്നിവർ മുഖ്യപ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി താനൂർ: നാടിനെ നടുക്കിയ തെയ്യാലയിലെ സവാദ് വധക്കേസിലെ മുഖ്യപ്രതിയും സവാദിന്റെ ഭാര്യ സൗജത്തിന്റെ കാമുകനുമായ തെയ്യാല സ്വദേശി ബഷീറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കൊലപാതകം നടത്താനായി മാത്രം വിദേശത്ത് നിന്നെത്തിയ ബഷീർ കൃത്യം നടത്തിയ ശേഷം വിദേശത്തേക്ക് തന്നെ തിരിച്ചുപോകുകയായിരുന്നു. ഇന്റർപോളിന്റെയോ എംബസിയുടെയോ സഹായത്തോടെയാണ് പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. ഇതിന് കോടതി ഉത്തരവടക്കം കേന്ദ്ര സർക്കാരിന്റെ നടപടികൾ ആവശ്യമുണ്ട്. വേറെ വഴിയും പോലീസ് ആലോചിക്കുന്നുണ്ട്. പ്രതി ഗൾഫിലായതിനാൽ അവിടുത്തെ മലയാളി സംഘടനകൾ വഴി ബാഹ്യസമ്മർദ്ദത്തിലൂടെ നാട്ടിലെത്തിക്കുവാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. കൊലപാതകം നടന്നാൽ ഗൾഫിലുള്ള ബഷീറിനെ ഒരിക്കലും സംശയിക്കില്ല എന്നതായിരുന്നു ഇവരുടെ കണക്ക് കൂട്ടൽ. സൗജത്തിന്റെ സഹായത്തോടെ കൃത്യം നടത്തി പദ്ധതി വിജയിച്ച സന്തോഷത്തിൽ ബഷീർ തിരിച്ചുപോകുകയായിരുന്നു. പിന്നീടുള്ള സൗജത്തിന്റെ നീക്കങ്ങൾ പാളുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്കറിന്റെയും താനൂർ സി.ഐ ഷാജിയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പഴുതടച്ചുള്ള അന്വേഷണം മണിക്കൂറുകൾക്കകം തന്നെ പ്രതികളെ തിരിച്ചറിഞ്ഞു. കുട്ടികളുടെ മൊഴിയുടെയടിസ്ഥാനത്തിലുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ ആദ്യം ഒന്ന് നിഷേധിച്ചെങ്കിലും പിന്നീട് എല്ലാം തുറന്ന് പറയാൻ സൗജത്ത് നിർബന്ധിതയാവുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2NuCIPA
via
IFTTT
No comments:
Post a Comment