ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പറുകൾ റദ്ദാകില്ലെന്ന് ആധാർ അതോറിറ്റിയും (യു.ഐ.ഡി.എ.ഐ.) ടെലികോം വകുപ്പും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ നൽകി ഉപയോക്താക്കൾക്ക് ആധാർ വേണമെങ്കിൽ വിച്ഛേദിക്കാം. ആധാർ ഇ-കെ.വൈ.സി. ഉപയോഗിച്ച് എടുത്ത 50 കോടി കണക്ഷനുകൾ റദ്ദാകുമെന്ന വാർത്ത ശരിയല്ലെന്നും പ്രസ്താവനയിൽ പറയുന്നു. മൊബൈൽ നമ്പറുകൾക്ക് ആധാർ ആവശ്യമില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാനവിധിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ആധാർ ഇ-കെ.വൈ.സി. ഉപയോഗിച്ച് നൽകിയ മൊബൈൽ നമ്പറുകൾ റദ്ദാക്കണമെന്ന് വിധിയിൽ ഒരിടത്തും പറയുന്നില്ല. അതിനാൽ ഇക്കാര്യത്തിൽ ആശങ്കവേണ്ട. നിലവിലുള്ള നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാർ വിച്ഛേദിക്കണമെന്ന് ആഗ്രഹിക്കുന്നവർ സേവനദാതാക്കളെ സമീപിച്ച് അപേക്ഷ നൽകിയാൽ മതി. ആധാറിനുപകരമായി മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ നൽകണമെന്നു മാത്രം- പ്രസ്താവനയിൽ പറയുന്നു. പുതിയ സിംകാർഡുകൾ നൽകാനായി പ്രത്യേക കെ.വൈ.സി. സംവിധാനം രൂപവത്കരിക്കുമെന്ന് ആധാർ അതോറിറ്റി വ്യക്തമാക്കി. പുതിയ സിം കാർഡ് വേണ്ടവരുടെ അപേക്ഷ നൽകാനെത്തിയ സമയം ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ ഫോട്ടോ, തിരിച്ചറിയൽ രേഖകളുടെ പകർപ്പ് തുടങ്ങിയവ ഉൾപ്പെടെയുള്ള കെ.വൈ.സി. സംവിധാനമാണ് തയാറാക്കുന്നത്. ആധാറിന് നിയന്ത്രണങ്ങളോടെ അംഗീകാരം നൽകിയ സുപ്രീംകോടതി, ക്ഷേമപദ്ധതികൾക്കും പാൻ കാർഡിനും ആദായനികുതി റിട്ടേൺ നൽകുന്നതിനും ആധാർ നിർബന്ധമാക്കി. ഇത് തുടരുമെന്നും ആധാർ അതോറിറ്റി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2NT3IbI
via
IFTTT
No comments:
Post a Comment