അമൃത്സർ: ദസ്സറാ ആഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് തീവണ്ടി ഇടിച്ചുകയറുമ്പോൾ നിരവധി ആളുകൾ മൊബൈൽഫോണുകളിൽ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നെന്ന് റിപ്പോർട്ട്. അപകടം നടക്കുമ്പോൾ ജനങ്ങൾ ആഘോഷങ്ങൾ ഫോണിൽ പകർത്തിക്കൊണ്ടിരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതായാണ് റിപ്പോർട്ട്. അറുപതിലധികം പേരാണ് അപകടത്തിൽ മരിച്ചത്. ഛൗറ ബസാറിൽ നടന്ന ദസറ ആഘോഷത്തിനിടെ ട്രാക്കിൽ നിന്ന ജനക്കൂട്ടത്തിലേക്ക് തീവണ്ടിയിടിച്ച് കയറിയാണ് അപകടമുണ്ടായത്. രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു അപ്പോൾ. പടക്കങ്ങൾ പൊട്ടുന്നതിന്റെ ശബ്ദം കാരണം തീവണ്ടി വരുന്നുണ്ടെന്ന് ജനങ്ങൾക്ക് അറിയാൻ കഴിഞ്ഞില്ല. എല്ലാവരും ആഘോഷങ്ങളും സെൽഫികളും പകർത്തുന്ന തിരക്കിലായിരുന്നു. ഇവർക്കിടയിലേക്ക് അതിവേഗത്തിലെത്തിയ ജലന്ധർ അമൃത്സർ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. അപകടം നടക്കുമ്പോൾ ഏഴുന്നൂറോളം പേർ ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. പുറത്തുവന്ന വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് രാഷ്ട്രീയനേതാക്കൾ അടക്കമുള്ളവർ അഭിപ്രായപ്പെട്ടു. സെൽഫി സംസ്കാരം ഇത്തരം അപകടങ്ങളിലേക്ക് വഴിവയ്ക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. അശ്രദ്ധമൂലം വരുത്തിവച്ച അപകടമാണിതെന്നും ഒഴിവാക്കാമായിരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീവണ്ടി ഇടിച്ചുകയറുമ്പോഴും ജനങ്ങൾ സെൽഫി പകർത്തുന്നത് അവസാനിപ്പിച്ചില്ല എന്നത് അവിശ്വസനീയമാണെന്ന് ആംആദ്മി പാർട്ടി നേതാവ് പ്രീതി ശർമ്മ മേനോൻ ട്വീറ്റ് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2AiVE0q
via
IFTTT
No comments:
Post a Comment