തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ എത്തുന്ന ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകൾക്ക് വിരിവെക്കാൻ പ്രത്യേക സൗകര്യങ്ങൾ നിലയ്ക്കലിലും എരുമേലി ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ഏർപ്പെടുത്തും. എല്ലാ ക്യാമ്പുകളിലും സ്ത്രീകൾക്ക് പ്രത്യേകം ശൗചാലയങ്ങൾ തയ്യാറാക്കും. സ്ത്രീകളുടെ ശൗചാലയങ്ങൾക്ക് പ്രത്യേക നിറം നൽകും. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് പോകുന്ന വഴിയിലും സ്ത്രീ സൗഹൃദ ശൗചാലയങ്ങൾ തയ്യാറാക്കും. പമ്പയിൽ സ്ത്രീകൾക്ക് സ്നാനത്തിനായി നിലവിലുള്ള കടവ് വിപുലമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്തർക്കായി നിലയ്ക്കലിൽ ബേസ് ക്യാമ്പ് വിപുലീകരിക്കും. ആദ്യ ഘട്ടത്തിൽ 6,000 പേർക്ക് വിരിവെക്കാനുള്ള സാകര്യങ്ങളാണ് നിർദേശിച്ചിരുന്നത് എന്നാൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ 10,000 പേർക്കുള്ള സൗകര്യമൊരുക്കാൻ തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു. തിരക്കൊഴിവാക്കാൻ ഡിജിറ്റൽ ബുക്കിങ് ഏർപ്പെടുത്തും. ഇക്കാര്യത്തിൽ ഭക്തരും ശ്രദ്ധിക്കണമെന്ന് മന്ത്രിആവശ്യപ്പെട്ടു. നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കും. ഇതിൽ 25 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. സ്ത്രീകളില്ലെങ്കിൽ മാത്രം പുരുഷന്മാർക്ക് ആ സീറ്റുകൾ ഉപയോഗിക്കാമെന്നും കടകംപള്ളി പറഞ്ഞു. തിരക്കൊഴിവാക്കാൻ സന്നിധാനത്ത് താമസം ഒഴിവാക്കാനും ഭക്തരോട് മന്ത്രി ആവശ്യപ്പെട്ടു. ദർശനത്തിന് ശേഷം മടങ്ങുകയാവും ഉത്തമം. വിശുദ്ധി സേനാംഗങ്ങളോടൊപ്പം സ്ത്രീകളേയും ഉൾപ്പെടുത്തും. സുരക്ഷാ ആവശ്യത്തിനായി വനിതാ പോലീസിനെ നിയോഗിക്കും, വേണ്ടിവന്നാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും വനിതാ പോലീസിനെ വരുത്തും. സന്നിധാനത്ത്സ്ത്രീകൾക്ക് പ്രത്യേക ക്യൂ ആവശ്യമില്ലെന്നും ഇത്തവണത്തേത് പ്ലാസ്റ്റിക് രഹിത മണ്ഡലോത്സവമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2ItufLx
via
IFTTT
No comments:
Post a Comment