കൊച്ചി: താരസംഘടനയായ എ.എം.എം.എയ്ക്ക് വീണ്ടും കത്തു നൽകി അഭിനേത്രികളുടെ കൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മിൽ ചർച്ച നടന്നിരുന്നു. എ.എം.എം.എ അംഗങ്ങൾ എന്ന നിലയിൽ നടിമാർ മറ്റു ചില നിർദ്ദേശങ്ങളും വച്ചിരുന്നു. എന്നാൽ സംഘടനയുടെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാൽ നടിമാർ മൂന്നാമതും കത്ത് നൽകിയിരിക്കുകയാണ്. തങ്ങൾ സംഘടനയിൽ വച്ച നിർദ്ദേശങ്ങൾക്ക് ഉടൻ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്തു നൽകിയത്. ചൊവ്വാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം അറിയിക്കണമെന്നാണ്കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി കുറ്റവിമുക്തനാക്കുന്നതു വരെ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നതാണ് നടിമാർ സംഘടനയ്ക്ക് മുൻപിൽ വച്ച പ്രധാന നിർദ്ദേശം. ഇതിനായി നിയമോപദേശം തേടണം എന്നും മോഹൻലാലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇവർ ആവശ്യപ്പെട്ടു. പാർവതി, പദ്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടൻ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 7 ന് നടന്ന ചർച്ചയിൽ തൃപ്തിയുണ്ടെന്ന് നടിമാർ പ്രതികരിച്ചിരുന്നു. എ.എം.എം.എയിൽ നിന്ന് രാജിവെച്ചുപോയ ഡബ്ല്യു.സി.സി. അംഗങ്ങൾ തിരിച്ചുവരുന്ന കാര്യത്തിലുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയ്ക്കെടുത്തിരുന്നു. കഴിഞ്ഞ എ.എം.എം.എ. ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് എ.എം.എം.എയെയും ഡബ്ല്യു.സി.സിയെയും നേർക്കുനേർ കൊണ്ടുവന്നത്. തീരുമാനത്തെ തുടർന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരും എ.എം.എം.എയിൽ നിന്ന് രാജിവെച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് ചേരുന്ന എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ ഡബ്ല്യൂ.സി.സി അംഗങ്ങളായ നടിമാർ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. വിഷയത്തിൽ നിയമോപദേശം തേടിയതായും മോഹൻലാൽ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2zUYBnP
via
IFTTT
No comments:
Post a Comment