കൊളംബോ: ശ്രീലങ്കൻ രാഷ്ട്രീയത്തിലെ അതിനാടകീയ സംഭവവികാസങ്ങൾക്ക് അറുതിയായില്ല. പ്രധാനമന്ത്രിയെ പുറത്താക്കാനുണ്ടായ കാരണം എന്തെന്ന് ഒടുവിൽ പ്രസിഡന്റ് മൈത്രീപാല സിരിസേന വെളിപ്പെടുത്തി. തന്നെ വധിക്കാൻ വേണ്ടി തയ്യാറാക്കിയ പദ്ധതിയിൽ തന്റെ ഒരു ക്യാബിനറ്റ് മന്ത്രിക്കുള്ള പങ്ക് വ്യക്തമായതോടെയാണ് താൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ പുറത്താക്കിയത് എന്നാണ് സിരിസേനയുടെ വെളിപ്പെടുത്തൽ. ഇതോടെ കൊളംബോയിലെ രാഷ്ട്രീയ വിവാദങ്ങൾക്ക് പുതിയ തലം വന്നിരിക്കയാണ്. ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് സിരിസേന ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വഷണ ഉദ്യോഗസ്ഥർ പിടികൂടിയ ഒരു വ്യക്തിയെ ചോദ്യം ചെയ്തപ്പോഴാണ് ഒരു ക്യാബിനറ്റ് മന്ത്രിക്കും മുൻ പ്രതിരോധ സെക്രട്ടറിക്കും തന്നെ വധിക്കാനായി തയ്യാറാക്കിയ പദ്ധതിയിൽ പങ്കുള്ള വിവരം പുറത്തായതെന്നും സിരിസേന വ്യക്തമാക്കി. ഈ പ്രത്യേക സാഹചര്യത്തിൽ പ്രധാനമന്ത്രിയെ പുറത്താക്കുകയും മുൻ ഭരണാധികാരികളിൽ കരുത്തനായ മഹീന്ദ്ര രാജപക്സയെ പകരം കൊണ്ടുവന്ന് പുതിയ സർക്കാർ രൂപീകരിക്കുകയുമല്ലാതെ തനിക്ക് മറ്റ് വഴികളുണ്ടായിരുന്നില്ല. രാജ്യത്തെ ജനങ്ങൾക്ക് ഇതുവരെ അറിയാതിരുന്ന പല രഹസ്യങ്ങളും അടങ്ങുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്നും സിരിസേന പറഞ്ഞു. എന്നാൽ ഈ ക്യാബിനറ്റ് മന്ത്രിയുടെ പേര് വെളിപ്പെടുത്താൻ സിരിസേന തയ്യാറായില്ല. നേരത്തെസിരിസേനയെ വധിക്കാനുള്ള അണിയറ ശ്രമങ്ങൾ നടക്കുന്നതായി അദ്ദേഹത്തിന്റെ അനുകൂലികൾക്കിടയിൽ സംസാരമുണ്ടായിരുന്നു. എന്നാൽ സിരിസേന ആദ്യമായാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. വിക്രമസിംഗയ്ക്കായി ഈ പദ്ധതി ആസൂത്രണം ചെയ്തത് മുൻ പട്ടാള മേധാവി കൂടിയായ ശരത് ഫോൻസകെ ആണെന്നും വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ വിക്രമസിംഗയോ ശരത് ഫോൻസകെയോ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം വിക്രമ സിംഗയുടെ പുറത്താക്കലിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റെനിൽ വിക്രമസിംഗയെ പുറത്താക്കി പകരം മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ തൽസ്ഥാനത്ത് അവരോധിച്ചതിന് പിന്നാലെ ശ്രീലങ്കൻ പാർലമെന്റ് മരവിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ നാടകങ്ങൾ കൂടുതൽ കലുഷിതമാകുന്നതിനിടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന പാർലമെന്റ് മരവിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നവംബർ 16 വരെയാണ് പാർലമെന്റിന്റെ എല്ലാ സമ്മേളനങ്ങളും നിർത്തിവെച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് (യു.പി.എഫ്.എ) പാർട്ടി അപ്രതീക്ഷിതമായി റെനിൽ വിക്രമസിംഗെയുടെ സഖ്യകക്ഷി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. ഇതിന് പിന്നാലെയാണ് വിക്രമസിംഗെയെ സിരിസേന പുറത്താക്കിയത്. 2015 ൽ റെനിൽ വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡന്റായതോടെ രൂപംകൊണ്ട മുന്നണിയാണ് ഇതോടെ ഇല്ലാതായത്. content highlights:PM Was Sacked Over Plot to Assassinate Me, Says Sirisena
from mathrubhumi.latestnews.rssfeed https://ift.tt/2D9Owpz
via
IFTTT
No comments:
Post a Comment