കൊച്ചി: നടീനടൻമാരുടെ സംഘടനയായ അമ്മയിലെ അസ്വാരസ്യങ്ങൾ കൂടുതൽ മറനീക്കുന്നു. കഴിഞ്ഞ ദിവസം നടൻമാരായ സിദ്ദിഖിന്റേയും ജഗദീഷിന്റേയും പരസ്പരവിരുദ്ധ പ്രസ്താവനകളിൽ സംഘടനയുടെ പ്രതിച്ഛായ നഷ്ടമാകുന്നുവെന്ന് ആരോപിച്ച് പ്രസിഡന്റ് മോഹൻലാൽ രാജിവെക്കാനൊരുങ്ങിയെന്നാണ് വിവരം. സംഘടനയുടെ അടിയന്തര എക്സിക്യുട്ടീവ് വിളിക്കാൻ അദ്ദേഹം നിർദേശം നൽകി. സംഘടനയെ അപകീർത്തിപ്പെടുത്താനാണ് നേതൃത്വത്തിലുള്ളവരുടെ നടപടികളെങ്കിൽ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് മോഹൻലാൽ പറഞ്ഞതായാണ് സൂചന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിക്കാനുള്ള അമ്മയുടെ ഗൾഫ് ഷോയ്ക്ക് പിന്നാലെ രാജിവെക്കാനാണ് മോഹൻലാൽ ആലോചന. സംഘടനയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങൾ നോക്കാൻ ഒരു വർക്കിങ് പ്രസിഡന്റെന്ന ആശയവും മോഹൻലാൽ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ കൈക്കൊണ്ട നിലപാടിൽ സംഘടനയുടെ പേരിൽ നടൻമാരായ സിദ്ദിഖും ജഗദീഷും പറഞ്ഞ കാര്യങ്ങളിലെ വൈരുധ്യം അംഗീകരിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അനുനയ ശ്രമങ്ങൾക്ക് ശ്രമിക്കേണ്ട സാഹചര്യത്തിൽ പ്രശ്നം വഷളാക്കുന്ന നിലപാടുകളാണ് നേതൃനിരയിലുള്ളവരിൽ നിന്ന് പുറത്തുവന്നതെന്ന അംഗങ്ങളുടെ പറച്ചിലാണ് അദ്ദേത്തത്തെ അസ്വസ്ഥമാക്കിയിരിക്കുന്നത്. നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ഇത് സംഘടനയ്ക്ക് ദുഷ്പേരുണ്ടാക്കിയെന്ന തരത്തിലുള്ള താരങ്ങളുടെ വാട്സാപ് സന്ദേശങ്ങൾ പുറത്തു വന്നിട്ടുണ്ട്. പുറത്താക്കിയ നടിമാരെ തിരിച്ചെടുക്കണമെങ്കിൽ മാപ്പ് പറയണമെന്നതടക്കമുള്ള നിലപാടുകൾ ചിലരുടെ സ്വയംകൃതിയാണെന്നും വാട്സാപ് സന്ദേശങ്ങളിൽ താരങ്ങൾ പ്രതികരിച്ചിരുന്നു. വിവാദ പ്രസ്താവനകൾ പുറത്തുവന്നതിന് പിന്നാലെ മോഹൻലാൽ ജഗദീഷിനെ വിളിച്ചിരുന്നതായി പറയുന്നു. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ചാണ് ജഗദീഷ് സംയമനം പാലിച്ചത്. ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മുകേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയസൂര്യ, സുധീർ കരമന, ആസിഫ് അലി എന്നിവർ ജഗദീഷിനൊപ്പമെന്നാണ് അറിയുന്നത്. മറ്റൊരു വൈസ് പ്രസിഡന്റായ ഗണേഷും മറ്റു ചില എക്സിക്യൂട്ടീവ് അംഗങ്ങളും സിദ്ദിഖിന്റെ വാദത്തിന് പിന്തുണ നൽകിയതായും സൂചനകളുണ്ട്. അമ്മയുടെ പേരിൽ ദിലീപിനെ പിന്തുണയ്ക്കേണ്ട സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനം ആരുടെ അറിവോടെയാണെന്ന് മനസ്സിലായില്ല. ഡബ്ല്യു.സി.സി.യുമായുള്ള പ്രശ്നത്തിലൊക്കെ ദിലീപിനെ ന്യായീകരിക്കേണ്ട കാര്യമുണ്ടോ. ദിലീപിനെ സപ്പോർട്ട് ചെയ്യണമെങ്കിൽ വ്യക്തിപരമായി ചെയ്യട്ടെ. അത് സംഘടനയുടെ പേരിൽ വേണ്ട. 'അമ്മ' എന്ന സംഘടനയ്ക്ക് ദിലീപിനെ പിന്തുണയ്ക്കേണ്ട ആവശ്യമില്ല. അത് സമ്മതിക്കില്ല. ഇക്കാര്യം പൊതുവേദിയിൽ പറയാനും മടിയില്ല. ഒരു സൂപ്പർബോഡി തീരുമാനമെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ അത് നടപ്പില്ല. തമിഴ് പത്രങ്ങളിലൊക്കെ വാർത്ത വന്നിരിക്കുന്നത് ദിലീപിനെ പുറത്താക്കാൻ മോഹൻലാൽ സമ്മതിക്കുന്നില്ല എന്നാണ്. ഇവർ പറയുന്ന കാര്യങ്ങൾക്ക് അടികൊള്ളുന്നത് മോഹൻലാൽ ആണ് -ബാബുരാജ്, നടൻ ഭീഷണി വിലപ്പോവില്ല ഭീഷണിയുടെ സ്വരം 'അമ്മ'യിൽ ഇനി വിലപ്പോവില്ല. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. എല്ലാവരുടെയും ചരിത്രം എന്റെ കൈയിലുണ്ട്. ഒരുപാടുകാര്യങ്ങൾ എനിക്കറിയാം. അത് പറയിക്കാൻ എന്നെ പ്രേരിപ്പിക്കരുത് -ജഗദീഷ്, അമ്മ വക്താവ്
from mathrubhumi.latestnews.rssfeed https://ift.tt/2J0cZ0V
via
IFTTT
No comments:
Post a Comment