വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബറിനെതിരേ തുടർച്ചയായി ഉയരുന്ന ലൈംഗികാരോപണങ്ങൾ ബി.ജെ.പി.യെ വലയ്ക്കുന്നു. ഏഴ് ഇന്ത്യൻ വനിതാ മാധ്യമപ്രവർത്തകർ ആരോപണങ്ങൾ ഉയർത്തിയതിനുപിന്നാലെ കൊളംബിയൻ മാധ്യമപ്രവർത്തക മജ്ലി ഡി പുയ് കാംപും വെള്ളിയാഴ്ച അക്ബറിനെതിരേ രംഗത്തെത്തി. സി.എൻ.എൻ. ടെലിവിഷനിൽ മാധ്യമപ്രവർത്തകയാണവർ. അക്ബർ പത്രാധിപരായ ഏഷ്യൻ ഏജ് പത്രത്തിൽ 2007-ൽ പരിശീലനത്തിനെത്തിയ തന്നെ അദ്ദേഹം ലൈംഗികമായി കൈയേറ്റം ചെയ്തെന്ന് 'ഹഫിങ്ടൺ പോസ്റ്റി'ൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ മജ്ലി പറയുന്നു. ഡൽഹിയിൽ പത്രലേഖകരായിരുന്ന തന്റെ അച്ഛനമ്മമാരുടെ സുഹൃത്തായിരുന്നു അക്ബർ. ഈ പരിചയത്തിലാണ് പരിശീലനത്തിനായി ഇന്ത്യയിലെത്തിയത്. പരിശീലനത്തിനിടയിൽ ഒരുദിവസം പത്രത്തിനാവശ്യമായ ഫോട്ടോകൾ കാണിക്കാനെത്തിയ തന്നെ അക്ബർ അപമാനിക്കാൻ ശ്രമിച്ചെന്ന് മജ്ലി ആരോപിക്കുന്നു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ നിലപാട് ശക്തമാക്കിയതിനുപിന്നാലെ ബി.ജെ.പി.ക്കുള്ളിലും അക്ബറിനെതിരേ പടയൊരുക്കം ശക്തമായി. മുതിർന്ന നേതാക്കൾ പൊതുവേദികളിൽ മൗനം തുടരുകയാണെങ്കിലും കേന്ദ്രമന്ത്രി മേനകാഗാന്ധി നിലപാട് മയപ്പെടുത്തിയിട്ടില്ല. അക്ബറിനെതിരേ ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്നും പ്രധാനമന്ത്രി പ്രതികരിക്കണമെന്നും മുതിർന്ന ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻസ്വാമി പറഞ്ഞു. ഒരാളല്ല, ഒട്ടേറെ വനിതകളാണ് ആരോപണങ്ങളുയർത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ.എസ്.എസിനും വിഷയം എത്രയുംവേഗം പരിഹരിക്കണമെന്ന നിലപാടാണുള്ളത്. മീ ടുവിന് അനുകൂലമായി ഫെയ്സ്ബുക്കിന്റെ പബ്ലിക് പോളിസി ഡയറക്ടറായ അൻഖി ദാസ് എഴുതിയ മെയിൽ സന്ദേശത്തെ പിന്തുണച്ച് ആർ.എസ്.എസ്. ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബലെ രംഗത്തുവന്നത് ശ്രദ്ധേയമായി. അക്ബറിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സംസ്ഥാന വനിതാകമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. വിദേശ സന്ദർശനത്തിനുശേഷം അക്ബർ തിരിച്ചെത്തിയാലുടൻ അദ്ദേഹത്തിന്റെ രാജിവാങ്ങി അധ്യായം അടയ്ക്കാനാണ് ബി.ജെ.പി. നീക്കം.
from mathrubhumi.latestnews.rssfeed https://ift.tt/2IT8jJZ
via
IFTTT
No comments:
Post a Comment