പാരീസ്: അന്താരാഷ്ട്ര പോലീസ് ഏജൻസിയായ ഇന്റർപോൾ തലവൻ മെങ് ഹോങ്വേയെ കാണാനില്ല. തിരോധാനത്തിൽ അന്വേഷണമാരംഭിച്ചതായി ഫ്രാൻസ് വെള്ളിയാഴ്ച വ്യക്തമാക്കി. ഫ്രഞ്ച് നഗരമായ ലിയോണിലെ ഇന്റർപോൾ ആസ്ഥാനത്തുനിന്ന് സെപ്റ്റംബർ 29-ന് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയതായിരുന്നു. ഒരാഴ്ചയായി ഹോങ്വേയെക്കുറിച്ച് വിവരങ്ങളില്ലാതായതോടെ അദ്ദേഹത്തിന്റെ ഭാര്യ പോലീസിനെ സമീപിക്കുകയായിരുന്നു. ഹോങ്വേയെ കാണാനില്ലെന്ന വിവരം നേരത്തേ അറിഞ്ഞിരുന്നെന്നും ഫ്രാൻസിൽവെച്ചല്ല അദ്ദേഹത്തെ കാണാതായതെന്നും ഇന്റർപോൾ പറഞ്ഞു. ചൈനയ്ക്കും ഫ്രാൻസിനും ഒരുപോലെ ഉത്തരവാദിത്വമുള്ള കാര്യമാണിതെന്നും ഇന്റർപോൾ ചൂണ്ടിക്കാട്ടി. അതേസമയം, ഹോങ്വേയെ ചൈന ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് പേരു വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹോങ്കോങ് മാധ്യമം സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവായ ഹോങ്വേ 2016-ലാണ് ഇന്റർപോൾ പ്രസിഡന്റായി ചുമതലയേൽക്കുന്നത്. 2020 വരെയാണ് കാലാവധി. ഇൻറർപോളിലെത്തുന്നതിന് മുൻപ് ചൈനയുടെ പൊതുസുരക്ഷാവിഭാഗം ഡെപ്യൂട്ടി മന്ത്രിയായിരുന്നു. ഹോങ്വേയുടെ ഇൻറർപോൾ പ്രസിഡന്റ് സ്ഥാനം ചൈന ദുരുപയോഗം ചെയ്തേക്കുമെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2pExZkL
via
IFTTT
No comments:
Post a Comment