ന്യൂഡൽഹി: മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത സ്ത്രീയേയും മകളേയും പുരുഷ സഹപ്രവർത്തകരുടെ മുന്നിൽ നഗ്നരാക്കി മർദിച്ച പോലീസുദ്യോഗസ്ഥയ്ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് വിശദീകരണമാവശ്യപ്പെട്ട് ഛത്തീസ്ഗഡ് പോലീസ് മേധാവിയ്ക്ക് കമ്മിഷൻ നോട്ടീസയച്ചു. ബിലാസ്പുരിലെ പോലീസ് സ്റ്റേഷനിൽ ഒക്ടോബർ 14 നാണ് സംഭവം നടന്നത്. അറുപതുകാരിയായ സ്ത്രീയേയും ഇരുപത്തേഴുകാരിയായ മകളേയും പോലീസുദ്യോഗസ്ഥ അതിദാരുണമായി മർദിച്ചുവെന്നാണ് കമ്മിഷന്റെ റിപ്പോർട്ട്. ഇരുവർക്കുംശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്.അമ്മയായ സ്ത്രീ അതിരക്തസമ്മർദരോഗിയാണെന്നും ഇവർ ആവശ്യപ്പെട്ടിട്ടും ചികിത്സ നൽകാൻ കൂട്ടാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ കുറിച്ച് വിശദാംശങ്ങൾ അറിയിക്കാൻ ഛത്തീസ്ഗഡ് ഡിജിപിക്കാണ് കമ്മിഷൻ നോട്ടീസയച്ചത്. നാലാഴ്ചത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. കൃത്യം ചെയ്ത ഉദ്യോഗസ്ഥയ്ക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാനും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാകൃതവും മനുഷ്യത്വരഹിതവുമാണ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി എന്ന് കമ്മിഷൻ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. ഒക്ടോബർ 17 ന് രണ്ടു സ്ത്രീകളേയും കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് പീഡനവിവരം മാധ്യമശ്രദ്ധയിൽ എത്തിയത്. മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷം മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. കൃത്യമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒക്ടോബർ 26 ന് റിപ്പോർട്ട് നൽകണമെന്ന് ബിലാസ്പുർ കോടതി ഉത്തരവിട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2q5I22s
via
IFTTT
No comments:
Post a Comment