അബുദാബി: മഹാഭാരതം സിനിമക്കായുള്ള തിരക്കഥ പ്രശസ്ത സാഹിത്യകാരനായ എം.ടി. വാസുദേവൻ നായർ തിരിച്ചു വാങ്ങുന്നതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ചിത്രംനിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച പ്രവാസി വ്യവസായി ഡോ. ബി.ആർ ഷെട്ടി പ്രതികരിച്ചു. തിരക്കഥ ആരുടേതാണെന്നത് എന്റെ വിഷയമല്ല. മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഒരു യഥാർത്ഥ ഇന്ത്യക്കാരൻ എന്ന നിലയിൽ അത് എന്റെ കടമയാണെന്ന്കരുതുന്നുവെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. ആയിരം കോടിയിലേറെ രൂപ മുതൽ മുടക്കിൽ മഹാഭാരതം സിനിമയാക്കാനാണ് ആഗ്രഹിച്ചത്. ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. സംവിധായകൻ ശ്രീകുമാർ മേനോൻ ഇതുമായി മുന്നോട്ട് പോകുന്നുണ്ട്. മലയാളവും ഹിന്ദിയും ഉൾപ്പെടെ പല ഭാഷകളിലായി സിനിമ നിർമ്മിക്കും. ഇക്കാര്യത്തിലൊന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ല. തിരക്കഥയുടെ കാര്യത്തിൽ എനിക്ക് പ്രത്യേകിച്ച് നിർബന്ധമൊന്നുമില്ല. ഇതുസംബന്ധിച്ച് ഇപ്പോൾ എം.ടി നടത്തിയ പ്രസ്താവനയെ കുറിച്ചും എനിക്ക് അറിയില്ല. ഞാൻ ഒരു സിനിമാക്കാരനല്ല. സിനിമാ രംഗത്തെ പൊളിറ്റിക്സിനെ കുറിച്ചും എനിക്ക് യാതൊന്നും അറിയില്ല. മഹാഭാരതത്തിന് വേണ്ടി പണം മുടക്കാൻ തയ്യാറായ ഒരു ഇന്ത്യക്കാരൻ മാത്രമാണ് ഞാൻ. സിനിമ നിർമ്മാണം എന്റെ ജോലിയല്ല. എന്നാൽ മഹാഭാരതം എന്ന മഹത്തായ കൃതിയെ സിനിമയിലൂടെ വരും തലമുറക്ക് വേണ്ടി ചരിത്രമാക്കി ബാക്കിവെക്കണം എന്നതാണ് എന്റെ സ്വപ്നം. ആ സ്വപ്ന പദ്ധതിയിൽ നിന്ന് മാറിയിട്ടില്ല. അത് യാഥാർത്ഥ്യമാക്കുക തന്നെ ചെയ്യും. ഇവിടെ ആരുടെ തിരക്കഥ എന്നത് വിഷയമാവുന്നില്ല. മഹാഭാരതം എന്ന സിനിമയല്ലാതെ രണ്ടാമതൊരു സിനിമ നിർമ്മിക്കുകയുമില്ല. ഒരു യഥാർത്ഥ ഇന്ത്യക്കാരനാണ് ഞാൻ. ആ ചിന്ത മാത്രമാണ് സിനിമക്ക് പിന്നിലുള്ള പ്രചോദനം- യു.എ.ഇ ആസ്ഥാനമായ എൻ.എം.സി ഗ്രൂപ്പിന്റെ ചെയർമാനായ ഡോ.ബി.ആർ ഷെട്ടി ഉറച്ച സ്വരത്തിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2QIRELP
via
IFTTT
No comments:
Post a Comment