കണ്ണൂർ: എംപ്ലോയീസ് പ്രോവിഡന്റ് പെൻഷൻ പദ്ധതിയിലെ അനീതിക്കെതിരായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിൽ വെള്ളിയാഴ്ച വിധി പറയും. പതിനയ്യായിരത്തോളം പേർ കക്ഷിചേർന്നിട്ടുള്ള 507 കേസുകളിലാണ് ജസ്റ്റിസുമാരായ സുരേന്ദ്ര മോഹൻ, എ.എൻ. ബാബു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറയുക.മുഴുവൻ ശമ്പളത്തിനും ആനുപാതികമായി പെൻഷൻ വിഹിതം സ്വീകരിക്കുക, മുഴുവൻ ശമ്പളത്തിനും ആനുപാതികമായി പെൻഷൻ നൽകുക, ഇതുമായി ബന്ധപ്പെട്ട് കട്ട് ഓഫ് ഡേറ്റ് നിശ്ചയിച്ചത് റദ്ദാക്കുക, പെൻഷൻ കണക്കാക്കാൻ അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കുന്ന ചട്ടം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം പൂർത്തിയായി ഒന്നരക്കൊല്ലമായിട്ടും വിധിവന്നിട്ടില്ല.പി.എഫ്. പെൻഷൻ കേസുകളിൽ കേരള ഹൈക്കോടതിയാണ് ആദ്യമായി ജീവനക്കാർക്ക് അനുകൂലമായി വിധി പറഞ്ഞത്. ക്ഷേമ പെൻഷനുകളെക്കാളും കുറഞ്ഞ തുകയാണ് പി.എഫ്. പെൻഷനായി ലഭിക്കുന്നതെന്ന് കാട്ടിയായിരുന്നു കേസുകൾ. ഈ കേസിലെ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചിരുന്നു. പിന്നീട് 2016 ഒക്ടോബർ നാലിന് സുപ്രീംകോടതി വിശദമായ വിധിപ്രസ്താവത്തിലൂടെ പെൻഷൻ വിഹിതം സംബന്ധമായ ഓപ്ഷന് കട്ട് ഒാഫ് ഡേറ്റ് നിശ്ചയിച്ചത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. 2014 ഓഗസ്റ്റ് 31-നുശേഷം വിരമിച്ചവർക്കും വിരമിക്കുന്നവർക്കും ആനുകൂല്യങ്ങൾ ഗണ്യമായി വെട്ടിച്ചുരുക്കിയതിനെതിരായ കേസുകളും വെള്ളിയാഴ്ച വിധി പറയുന്നതിൽ ഉൾപ്പെടും. ഈ കേസുകളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന പി.എഫ്. ഓർഗനൈസേഷന്റെ ആവശ്യം സുപ്രീംകോടതി അനുവദിച്ചില്ല. പി.എഫ്. പെൻഷൻ കേസുകൾ കേരളത്തിലാണ് ഏറ്റവും കൂടുതലെന്നതിനാലും അധികം കേസുകളിലും വാദം പൂർത്തിയായതിനാലും കേരള ഹൈക്കോടതി വിധിപറഞ്ഞ ശേഷമേ മറ്റു ഹൈക്കോടതികൾ പി.എഫ്. പെൻഷൻ കേസുകളിൽ വിധി പറയാവൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പിന്നെയും വിധി അനിശ്ചിതമായി വൈകിയതിനാൽ ആ ഉത്തരവ് പിൻവലിച്ചു.രണ്ടാഴ്ച മുമ്പ് ആന്ധ്ര-തെലങ്കാന ഹൈക്കോടതി പി.എഫ്. പെൻഷൻ കേസിൽ വിധി പറഞ്ഞു. പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം തിരഞ്ഞെടുക്കുന്നതിന് കട്ട് ഓഫ് ഡേറ്റ് പാടില്ല, ട്രസ്റ്റ് രൂപവത്കരിച്ച് പി.എഫ്. കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മുഴുവൻ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വിഹിതം തിരഞ്ഞെടുക്കാം എന്നിങ്ങനെ പൂർണമായും തൊഴിലാളികൾക്ക് അനുകൂലമായിരുന്നു വിധി.
from mathrubhumi.latestnews.rssfeed https://ift.tt/2pW5uPX
via
IFTTT
No comments:
Post a Comment