ബെംഗളൂരു: സ്കൂൾ പ്രിൻസിപ്പലിനെ 20ഓളം വിദ്യാർഥികൾക്ക് മുന്നിൽവച്ച് ആറംഗ സംഘം വെട്ടിക്കൊന്നു. ദസറഹള്ളിയിലെ ഹവനൂർ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ രംഗനാഥ് (60) ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർതികൾക്കുവേണ്ടി ഞായറാഴ്ച സ്പെഷ്യൽ ക്ലാസ് എടുക്കുന്നതിനിടെ സ്കൂളിലെത്തിയ ആറംഗ സംഘമാണ് പ്രിൻസിപ്പലിനെ വെട്ടിക്കൊന്നത്. ഇതിനുശേഷം അക്രമിസംഘം കാറിൽ സംഭവ സ്ഥലത്തുനിന്ന് കടന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ മഹാലക്ഷ്മി ലേഔട്ട് ഏരിയയിൽനിന്ന് പോലീസ് പിന്നീട് പിടികൂടി. പിടികൂടാനെത്തിയ സംഘത്തെ അക്രമിക്കാൻ ഇയാൾ ശ്രമിച്ചതിനെത്തുടർന്ന് പോലീസിന് വെടിവെക്കേണ്ടിവന്നു. കാലിന് വെടിയേറ്റ ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ കെട്ടിടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നതായി പോലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. സ്കൂളിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചശേഷമാണ് അക്രമി സംഘം സ്കൂളിനുള്ളിൽ കടന്നത്. ഉടൻ സ്ഥലത്തെത്തിയ പോലീസ് സ്കൂൾ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലിൽനിന്ന് വിമുക്തരാകാത്തതിനാൽ വിദ്യാർഥികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ ശേഖരിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
from mathrubhumi.latestnews.rssfeed https://ift.tt/2Pxld2X
via
IFTTT
No comments:
Post a Comment