ന്യൂഡൽഹി: റെയിൽവേയുടെ റിസർവ് ചെയ്യാത്ത ടിക്കറ്റുകളെടുക്കാനുള്ള യു.ടി.എസ്. ആപ്പ് സേവനം നവംബർ ഒന്നുമുതൽ രാജ്യമൊട്ടാകെ ലഭ്യമാകും. റെയിൽവെ സ്റ്റേഷനിൽനിന്ന് 25-30 മീറ്റർ അകലെനിന്നുമാത്രമെ ആപ്പ് വഴി ടിക്കറ്റെടുക്കാൻ കഴിയൂ. ഒരെസമയം നാലുടിക്കറ്റിൽ കൂടുതൽ എടുക്കാനും കഴിയില്ല. പ്ലാറ്റ് ഫോം ടിക്കറ്റും സീസൺ ടിക്കറ്റും ആപ്പ് വഴി ലഭ്യമാകും. ഓൺലൈനിലെ ജനറൽ ടിക്കറ്റ് വില്പന വഴി നിലവിൽ പ്രതിദിനം 45 ലക്ഷം രൂപ റെയിൽവേയ്ക്ക് ലഭിക്കുന്നുണ്ട്. സ്റ്റേഷനുകളും റെയിൽപ്പാളങ്ങളും ജി.പി.എസിന്റെ അദൃശ്യവേലി (ജിയോ ഫെൻസിങ്)കൊണ്ട് സുരക്ഷിതമാക്കിയാണ് ആപ്പ് പുറത്തിറക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റേഷന്റെ 25 മീറ്റർ ചുറ്റളവിൽ മൊബൈലിൽ ടിക്കറ്റ് കിട്ടില്ല. ടിക്കറ്റെടുക്കാതെ പ്ലാറ്റ്ഫോമിൽ കയറാതിരിക്കാനും ട്രെയിനിൽ കയറിയശേഷം പരിശോധകൻ ഉണ്ടെങ്കിൽ ടിക്കറ്റെടുക്കുന്നത് തടയാനുമാണ് ഈ സംവിധാനം. ആപ്പുവഴി ടിക്കറ്റ് എടുക്കാവുന്ന സംവിധാനം നാലുവർഷംമുമ്പ് റെയിൽവെ മുംബൈയിൽ അവതരിപ്പിച്ചിരുന്നെങ്കിലും അത്ര പ്രചാരത്തിലായിരുന്നില്ല. പിന്നീട് ചെന്നെ, ഡൽഹി തുടങ്ങിയ വൻകിടനഗരങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. അടുത്തയിടെ ദക്ഷിണ റെയിൽവെയിലും ഭാഗികമായി ഈ സംവിധാനം നടപ്പാക്കി. ആപ്പിന്റെ സവിശേഷതകൾ അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്. ഓൺ മൊബൈൽ) എന്നാണ് ആപ്പിന്റെ പേര്. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ സ്റ്റോർ, മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവയിൽനിന്ന് ഡൗൺലോഡ് ചെയ്യാം. തുടർന്ന് മൊബൈൽനമ്പർ യൂസർ ഐ.ഡി.യായി പ്രൊഫൈൽ ഉണ്ടാക്കണം. സ്ഥിരംയാത്രചെയ്യുന്ന സ്റ്റേഷനുകൾ മുൻകൂട്ടി നൽകി ടിക്കറ്റ് വേഗം ബുക്ക്ചെയ്യാവുന്ന ക്വിക്ക് ബുക്കിങ് സംവിധാനവുമുണ്ട്. പരിശോധകൻ വരുമ്പോൾ ഷോ ടിക്കറ്റ് എന്ന് ഓപ്ഷനിൽനിന്ന് ടിക്കറ്റ് കാണിക്കാം. പണമിടാൻ ആർ-വാലറ്റ് റെയിൽവേയുടെ ഇ-പേമെന്റ് സംവിധാനമായ ആർ വാലറ്റിലൂടെ സർവീസ് ചാർജ് നൽകാതെ ടിക്കറ്റെടുക്കാം. നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ചും സ്റ്റേഷനുകളിലെ ബുക്കിങ് കൗണ്ടർ വഴിയും ഇതലേക്ക് പണം നിറയ്ക്കാം. ഈ തുകയ്ക്ക് കാലാവധി ഇല്ല.
from mathrubhumi.latestnews.rssfeed https://ift.tt/2yZymeb
via
IFTTT
No comments:
Post a Comment