കൊച്ചി: എ.എം.എം.എ നടത്തുന്ന സ്റ്റേജ്ഷോക്ക് വേണ്ടി ഷൂട്ടിങ് നിർത്തിവെച്ച് താരങ്ങളെ വിട്ടു കൊടുക്കാനാകില്ലെന്ന് നിർമാതാക്കളുടെ സംഘടന. തങ്ങളോട് സഹകരിക്കാതെ എ.എം.എം.എ എടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളോട് യോജിച്ചു പോകാൻ കഴിയില്ലെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എ.എം.എം.എക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. നിർമാതാക്കളോട് താരങ്ങൾ കാണിക്കുന്ന നിസ്സഹകരണം എടുത്തു പറഞ്ഞാണ് സെക്രട്ടറി എം.രഞ്ജിത് എ.എം.എം.എക്ക് കത്ത് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടി ഡിസംബർ ഏഴിനാണ് എ.എം.എം.എ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഇതിനായി ഒരാഴ്ച ഷൂട്ടിങ് നിർത്തിവെച്ച് താരങ്ങളെ വിട്ടുനൽകണമെന്ന് എ.എം.എം.എ സെക്രട്ടറി പ്രൊഡക്ഷൻ കൺട്രോളർമാർക്ക് വാട്സ് ആപ്പ് സന്ദേശമയച്ചിരുന്നു. ഇതിനെതിരെയാണ് നിർമാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. കേരള ഫിലിം ചേംബറിനോടോ പ്രൊഡ്യൂസേഷ്സ് അസോസിയേഷനോ അലോചിക്കാതെ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്തത് പ്രതിഷേധാർഹമാണ്.ഷോ സംഘടിപ്പിക്കാതെ തന്നെ അഞ്ചു കോടിയുണ്ടാക്കാൻ സംഘടനക്ക് കഴിയും. തങ്ങളോട് ആലോചിക്കാതെ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് നിർദേശം നൽകിയ നടപടി തെറ്റാണെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു. അസോസിയേഷന്റെ കെട്ടിടം പണിക്കും ക്ഷേമപ്രവർത്തനങ്ങൾക്കുമായി താരഷോ സംഘടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ട് ഇതുവരെ സഹകരിച്ചിട്ടില്ലെന്നും അതേ സമയം ഓരോ കാരണങ്ങൾ പറഞ്ഞ് കബളിപ്പിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ ഷോയിൽ മുൻ നിര താരങ്ങളടക്കം പങ്കെടുക്കുന്നതും ചാനലിലൂടെ കണ്ടിട്ടുണ്ടെന്നും കത്തിൽ പറയുന്നു. പ്രളയക്കെടുതികൾ സിനിമാ മേഖലയേയും ബാധിച്ച സാഹചര്യത്തിൽ ഷൂട്ടിങ് നിർത്തിവെച്ച് താരങ്ങളെ വിട്ടു നൽകാൻ ആവില്ലെന്നാണ് അസോസിയേഷൻ വ്യക്തമാക്കിയത്. സിനിമാ വ്യവസായത്തിലെ അംഗങ്ങളടക്കം ഒട്ടനവധി പേർക്ക് കിടപ്പാടം നഷ്ടപ്പെടുകയും തിയേറ്ററുകൾ പോലും പ്രദർശനയോഗ്യമല്ലാതാകുകയും ചെയ്തു. ഓണത്തിന് പോലും സിനിമകൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. വിഷുവരെയുള്ള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ട് ക്രമീകരിച്ച സാഹചര്യത്തിൽ താരങ്ങളെ വിട്ടു തരാൻ കഴിയില്ലെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകുന്നത് സ്വാഗതം ചെയ്യുന്നു, എന്നാൽ പ്രളയക്കെടുതിയിൽ അകപ്പെട്ട തങ്ങളെ വീണ്ടും നഷ്ടങ്ങൾ സഹിച്ചോളൂ എന്നു പറഞ്ഞ് ഷോ നടത്തുന്നതിനോട് യോജിക്കാനാകില്ലെന്നും കത്തിൽ പറയുന്നു. കത്തിന്റെ പൂർണരൂപം
from mathrubhumi.latestnews.rssfeed https://ift.tt/2JjIlj5
via
IFTTT
No comments:
Post a Comment