എരുമേലി: ശബരിമല ദർശനത്തിനെത്തിയ യുവതിയെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരിച്ചയച്ചു. കോഴിക്കോട് സ്വദേശിയായ ബിന്ദുവിനെയാണ് തുലാപ്പള്ളിയിൽ വെച്ച് പ്രതിഷേധക്കാർ തടഞ്ഞത്. സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതിനെ തുടർന്ന് പോലീസ് ഇടപെടുകയും ഇവരെ തിരിച്ചു കൊണ്ടുപോകുകയുമായിരുന്നു. എരുമേലിയിൽനിന്നാണ് ബിന്ദു ഇന്നു രാവിലെ ശബരിമലയിലേക്ക് തിരിച്ചത്. കെഎസ്ആർടിസി ബസിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. ഇവർ ബസിൽ ഉണ്ടെന്നറിഞ്ഞ് തുലാപ്പള്ളിയിൽ വെച്ച് ഒരു സംഘം പ്രതിഷേധക്കാർ ബസ് തടയുകയായിരുന്നു.തുടർന്ന് ശക്തമായ പ്രതിഷേധം ഉയരുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. തുടർന്ന് ബസിൽനിന്നിറങ്ങിയ ബിന്ദു പോലീസ് വാഹനത്തിൽ കയറി. ഇവരെ പോലീസ് ആൾക്കൂട്ടത്തിൽനിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. എരുമേലിയിലേക്കാണ് ബിന്ദുവിനെ കൊണ്ടുപോയത്. ആന്ധ്രാസ്വദേശികളായ മറ്റുനാല് യുവതികളെക്കൂടി നീലിമലയിൽവെച്ച് പ്രതിഷേധക്കാർ തിരിച്ചയച്ചു. ഭാഗ്യലക്ഷ്മി (47), ചിന്നമ്മ (51), മസ്താന (47), രമണ (47) എന്നിവരെയാണ് പ്രതിഷേധക്കാർ തടഞ്ഞ് തിരിച്ചയച്ചത്. തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബർ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടർന്ന് നവംബർ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബർ 27 വരെയാണ് മണ്ഡലപൂജ.
from mathrubhumi.latestnews.rssfeed https://ift.tt/2R35vNl
via
IFTTT
No comments:
Post a Comment