തളിപ്പറമ്പ് : പറശിനിക്കടവ് ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള മൃതദേഹം സംബന്ധിച്ച് ദുരൂഹതകള്‍ തുടരുന്നു. പറശിനിക്കടവ് ബസ്‌സ്റ്റാൻഡിനടുത്തുള്ള കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ പമ്പ് ഹൗസ് ഷെഡിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടത്. പറശിനിക്കടവിലെ പി.എം.പുഷ്പജന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഷെഡ്.
മൃതദേഹം കാണപ്പെട്ട ഷെഡ് ജനവാസ കേന്ദ്രത്തിലായിട്ടും ദുര്‍ഗന്ധം പോലും ഉണ്ടാകാത്തതാണ് സംശയത്തിന് കാരണമായത്. വര്‍ഷങ്ങളായി പൂട്ടിയിട്ട ഷെഡ് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സമീപവാസികള്‍ കാണാതിരിക്കില്ലെന്നതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ ഷെഡില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കുറ്റ്യാടി, നാദാപുരം ഭാഗത്തെ തുണിക്കടകളുടെ സഞ്ചികള്‍ ലഭിച്ചിരുന്നു.
ആറുവര്‍ഷമായി ഉപയോഗിക്കാതെ കിടന്ന ഷെഡിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരാണ് മൃതദേഹം കണ്ടത്. അകത്തു നിന്നും രണ്ട് കുറ്റികളിട്ട് അടച്ച നിലയിലായിരുന്ന വാതിലിന്‍റെ കതക് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് അഴിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചത് പ്രകാരമാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയത്.
മൃതദേഹം കണ്ട ഷെഡില്‍ നിന്നും കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ മാസത്തില്‍ എഴുതിവെച്ച കൂലിക്കണക്കിന്‍റെ പുസ്തകം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നും കുറ്റിക്കോല്‍ കള്ള്ഷാപ്പ് മാനേജരുടെ നമ്പര്‍ കിട്ടിയത് പ്രകാരം പോലീസ് ഇയാളെ വിളിച്ചുവരുത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാനായില്ല. ഇന്നലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2QAU0MN
via IFTTT
No comments:
Post a Comment