തിരുവനന്തപുരം: ഇരിങ്ങാലക്കുടയിൽ വിദേശമദ്യനിർമാണ യൂണിറ്റ് സ്ഥാപിക്കാൻ ശ്രീചക്ര ഡിസ്റ്റിലറിക്ക് സർക്കാർ അനുമതി നൽകിയത് എക്സൈസ് കമ്മിഷണറുടെ നിർദേശം അവഗണിച്ച്. ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കുന്നത് നിർത്തിവെച്ച് 1999-ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പരിഷ്കരിച്ചുമാത്രമേ ഡിസ്റ്റിലറിക്ക് അനുമതിനൽകാവൂവെന്നായിരുന്നു എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെ ശുപാർശ.1999-ലെ സർക്കാർ ഉത്തരവ് മന്ത്രിസഭാ തീരുമാനപ്രകാരമുള്ളതാണ്. ഇത് പരിഷ്കരിക്കണമെങ്കിൽ വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയക്കണം. ഇതിന് താമസമുണ്ടാകും. കൂടുതൽ ചർച്ചയ്ക്കും വഴിതെളിക്കും. ഇതൊഴിവാക്കാനാണ് ഉത്തരവ് പരിഷ്കരിക്കാതെ ഡിസ്റ്റിലറിക്ക് അനുമതി നൽകാൻ സർക്കാർ തയ്യാറായതെന്നാണ് ആക്ഷേപം. നായനാർ, അച്യുതാനന്ദൻ സർക്കാരുകൾ നിരസിച്ച മദ്യനിർമാണ യൂണിറ്റിനാണ് പിണറായി സർക്കാർ അനുമതി നൽകിയതെന്ന് രേഖകളിൽനിന്നു വ്യക്തമാണ്. തൃശ്ശൂരിൽ ഡിസ്റ്റിലറി സ്ഥാപിക്കാൻ അനുമതി നേടിയ പെരുമ്പാവൂരിലെ ശ്രീചക്ര പ്രൈവറ്റ് ലിമറ്റഡ് 1999-ൽ നയനാർ സർക്കാരിനെയും 2006-ൽ വി.എസ്. സർക്കാരിനെയും സമീപിച്ചിരുന്നു. ഇരുസർക്കാരുകളും അനുമതി നിഷേധിച്ചു.1999-ലെ ഉത്തരവ് പിൻവലിച്ചുകൊണ്ട് അനുമതിനൽകാമെന്നാണ് എക്സൈസ് കമ്മിഷണർ ഇത്തവണ ശുപാർശചെയ്തത്. എന്നാൽ, ഇതു ചെയ്യാതെ പിണറായി സർക്കാർ ഡിസ്റ്റിലറി സ്ഥാപിക്കാൻ അനുമതി നൽകി.ശ്രീചക്രയുടെ അപേക്ഷ നിരസിച്ച സർക്കാർ തീരുമാനം പുനഃപരിശോധിക്കാനാവശ്യപ്പെട്ട് സർക്കാരിൽത്തന്നെ അപ്പീൽ സമർപ്പിക്കാനാണ് 2006-ൽ കോടതി ഉത്തരവിട്ടത്. വി.എസ്. സർക്കാർ അപ്പീൽ തള്ളി. പുതിയ ഡിസ്റ്റിലറികൾ തുടങ്ങേണ്ട ആവശ്യമില്ലെന്ന നായനാർ സർക്കാരിന്റെ കാലത്തെ ഉത്തരവാണ് അടിസ്ഥാനമാക്കിയത്. എന്നാൽ, വി.എസ്. സർക്കാരിന്റെ അവസാനകാലത്ത് വീണ്ടും അപേക്ഷയുമായി ശ്രീചക്ര എത്തി. 2010 ഏപ്രിൽ അഞ്ചിന് നൽകിയ പുതിയ അപേക്ഷ അന്നത്തെ എക്സൈസ് കമ്മിഷണർ സ്വീകരിച്ചു. പുതിയ ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നത് നയപരമായ തീരുമാനമായതിനാൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന കുറിപ്പോടെ സെക്രട്ടേറിയറ്റിലേക്ക് ഫയൽ അയച്ചു. എന്നാൽ, തീരുമാനമായില്ല. ഉമ്മൻചാണ്ടി സർക്കാർ വന്നിട്ടും ഇതിൽ തീരുമാനമായില്ല. പിണറായി സർക്കാർ എത്തിയപ്പോഴാണ് വീണ്ടും ശ്രീചക്ര മദ്യനിർമാണ യൂണിറ്റിനുള്ള അപേക്ഷ നൽകിയത്. സർക്കാർ അത് അംഗീകരിക്കുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2Ri5LsU
via
IFTTT
No comments:
Post a Comment