ന്യൂഡൽഹി: സംശയത്തെ തുടർന്ന് ഡൽഹിയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഒരു ദിവസം മുഴുവൻ മൃതശരീരം വീട്ടിൽ സൂക്ഷിച്ച ശേഷം പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. അംബദ്ക്കർ കോളേജിൽ പ്യൂണായ മുഹമ്മദ് കാമിൽ(25) ആണ് ഭാര്യ രേഷ്മ(24)യെ വെള്ളിയാഴ്ച കൊലപ്പെടുത്തിയശേഷം പോലീസ് സ്റ്റേഷനിലെത്തിയത്. അയൽവാസികളായ യുവാക്കളുമായി ഭാര്യയ്ക്കുണ്ടായിരുന്ന സൗഹൃദത്തിൽ സംശയാലുവായി തീർന്നതിനെ തുടർന്ന് കാമിൽ രേഷ്മയുമായി കലഹിക്കുന്നത് പതിവായിരുന്നു. ഇവർ പ്രണയവിവാഹിതരാണ്. ഇവർക്ക് രണ്ടു വയസു പ്രായമുള്ള മകളുണ്ട്. വ്യാഴാഴ്ച വഴക്കുണ്ടായതിനെ തുടർന്ന് രേഷ്മ വീട്ടിൽ നിന്നിറങ്ങി പോയിരുന്നു. പിറ്റേ ദിവസം തിരിച്ചെത്തിയ രേഷ്മയോട് വഴക്കു തുടർന്ന കാമിൽ അവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേദിവസം അമ്മയെ കാണാതെ കരഞ്ഞ മകളെയും എടുത്താണ് കാമിൽ പോലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യയുടെ മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിക്കണോ അതോ പോലീസിൽ കീഴടങ്ങണോ എന്ന് തീരുമാനത്തിലെത്താൻ കഴിയാത്തതു കൊണ്ടാണ് ഒരു ദിവസം മൃതദേഹം സൂക്ഷിച്ചതെന്ന് കാമിൽ പറഞ്ഞതായി പോലീസ് അറിയിച്ചു. പോലീസ് എത്തി പരിശോധിക്കുമ്പോൾ മൃതശരീരം പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു. എന്നാൽ സ്ത്രീധനപീഡനത്തെ തുടർന്നാണ് രേഷ്മ കൊല്ലപ്പെട്ടതെന്ന് രേഷ്മയുടെ ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാരുടെ എതിർപ്പ് വക വെയ്ക്കാതെ മൂന്നുകൊല്ലങ്ങൾക്കു മുമ്പാണ് കാമിലും രേഷ്മയും വിവാഹിതരായത്. കാമിലിനെ പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ കുട്ടിയെ രേഷ്മയുടെ ബന്ധുക്കളെ ഏൽപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2PfRBdr
via
IFTTT
No comments:
Post a Comment