രാജ്കോട്ട്: കളിക്കുന്നത് വിൻഡീസിനെതിരേയാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ളത് ഓസീസിനെതിരേ ഡിസംബറിൽ നടക്കുന്ന പരമ്പരയാണ്. പുതിയ ചേരുവകളും പുത്തൻതാരങ്ങളെയും പരീക്ഷിക്കാനുള്ള വേദിയായിട്ടാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് വിൻഡീസ് പരമ്പരയെ കാണുന്നത്. ആദ്യ ടെസ്റ്റ് വ്യാഴാഴ്ച രാജ്കോട്ടിൽ തുടങ്ങുന്നതിനു മുമ്പ് ഇന്ത്യ അത്തരത്തിലൊരു പരീക്ഷണം നടത്തി. പതിവിന് വിപരീതമായി ടെസ്റ്റിന് തലേദിവസം ടീമിനെ പ്രഖ്യാപിച്ചുകൊണ്ട്. മുംബൈ താരം പൃഥ്വി ഷാ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുമെന്ന് ഉറപ്പായി. ബുധനാഴ്ച പ്രഖ്യാപിച്ച അവസാന 12 അംഗങ്ങളിൽ വിക്കറ്റ് കീപ്പറടക്കം ആറു ബാറ്റ്സ്മാൻമാരും ആറു ബൗളർമാരും സ്ഥാനം കണ്ടെത്തി. ടോസിന് തൊട്ടു മുമ്പായി അവസാന ഇലവനെ പ്രഖ്യാപിക്കുമ്പോൾ ആറു ബാറ്റ്സ്മാൻമാരും അഞ്ചു ബൗളർമാരും വിരാട് കോലിയുടെ അന്തിമ ഇലവനിൽ ഉണ്ടാകും. ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട ഓപ്പണർമാരായ ശിഖർ ധവാനും മുരളി വിജയിയുമടക്കമുളള താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്. പൃഥ്വി ഷായ്ക്കൊപ്പം കർണാടകക്കാരൻ മായങ്ക് അഗർവാളാണ് ടീമിനൊപ്പമുള്ള മറ്റൊരു ബാറ്റ്സ്മാൻ. രാജ്കോട്ടിൽ തിളങ്ങാനായാൽ പൃഥ്വിക്ക് ഓസ്ട്രേലിയയിലേക്ക് ടിക്കറ്റ് കിട്ടും. ഐ.സി.സി. ലോക റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലാണ് വിൻഡീസിന്റെ സ്ഥാനം. ഇന്ത്യ ഒന്നാമതും മുൻ ചാമ്പ്യൻമാരായ വിൻഡീസ് എട്ടാമതും നിൽക്കുന്നു. ക്രിക്കറ്റിലെ മുൻനിരക്കാരെന്ന സ്ഥാനം നഷ്ടമായ വിൻഡീസിന് തിരിച്ചുവരാനുള്ള വേദി കൂടിയാണ് ഈ പരമ്പര. ക്യാപ്റ്റൻ ജാസൺ ഹോൾഡർ, ക്രെയ്ഗ് ബ്രാത് വൈറ്റ്, ദേവന്ദ്രേ ബിഷൂ എന്നിങ്ങനെ പരിചയസമ്പന്നർ കുറച്ചേയുള്ളൂ വിൻഡീസ് ടീമിൽ. ടീമിലെ പലർക്കും ഇന്ത്യൻ പര്യടനം ഇതാദ്യം. അതുകൊണ്ടുതന്നെ പൊരുതിനിന്നാൽ അത് ഭാവിയിൽ അവർക്ക് ആത്മവിശ്വാസം പകരും. ഈ സംഘം ഉയർന്നുനിൽക്കണം, എന്നിട്ട് അവരുടേതായ വിധിയെഴുതണം, ചരിത്രം സൃഷ്ടിക്കണം. പ്രതാപത്തിന്റെ നിഴലിൽ നിൽക്കുന്നത് പ്രയാസമേറിയ കാര്യമാണ് - മത്സരത്തിനുമുമ്പ് സ്വന്തം താരങ്ങൾക്ക് വിൻഡീസ് പരിശീലകൻ സ്റ്റുവർട്ട് ലോ മുന്നറിയിപ്പ് നൽകുന്നു. സുനിൽ ആംബ്രിസ്, റോസ്റ്റൺ ചെയ്സ്, ഷെയിൻ ഹോപ്പ്, കീമർ റോച്ച്, ഷിംറോൺ ഹെറ്റിമർ എന്നീ താരങ്ങളും വിൻഡീസ് ടീമിനൊപ്പമുണ്ട്. ആരാകും പന്ത്രാണ്ടമൻ നിലവിൽ പ്രഖ്യാപിച്ച പന്ത്രണ്ടംഗ ടീമിൽനിന്ന് ഒരാൾ ഒന്നാം ടെസ്റ്റിൽ പുറത്തിരിക്കേണ്ടിവരും. ടീമിലുള്ള പൃഥ്വി ഷാ, ലോകേഷ് രാഹുൽ, ചേതേശ്വർ പുജാര, വിരാട് കോലി, അജിൻക്യ രഹാനെ, ഋഷഭ് എന്നീ ബാറ്റ്സ്മാന്മാർ ഉറപ്പായും കളിക്കും. അങ്ങനെയെങ്കിൽ ആറു ബൗളർമാരിൽ ഒരാളാകും ടീമിൽനിന്ന് പുറത്തുപോവുക. ശാർദുൽ ഠാക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നീ പേസർമാരും രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ് എന്നിങ്ങനെ മൂന്ന് സ്പിന്നർമാരുമാണ് ടീമിലുള്ളത്. അതുകൊണ്ടുതന്നെ മൂന്ന് പേസർമാരെ കളിപ്പിക്കാൻ തീരുമാനിച്ചാൽ കുൽദീപിനും മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തിയാൽ ശാർദുലിനും സ്ഥാനം നഷ്ടമാകും. പിച്ച് മാറുമോ സാധാരണ സ്പിൻബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ഇന്ത്യൻ ക്യൂറേറ്റർമാർ വിദേശ ടീമുകൾക്കുവേണ്ടി ഒരുക്കാറുള്ളത്. സന്ദർശകടീമുകൾ സ്പിൻ കുഴിയിൽ വീഴുകയും ചെയ്യും. എന്നാൽ മറുചിന്തയ്ക്ക് ബി.സി.സി.ഐ. ഒരുങ്ങുന്നെന്നാണ് അണിയറയിലെ വാർത്തകൾ. ഓസീസ് പര്യടനം ലക്ഷ്യമിട്ട് കൂടുതൽ ബൗൺസും പേസും കിട്ടുന്ന പിച്ച് നിർമിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. അഞ്ചുവർഷത്തിനുശേഷം വിൻഡീസ് അവസാനമായി ഇന്ത്യയിൽ കളിച്ച ടെസ്റ്റ് പരമ്പര, ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ അവസാന അന്താരാഷ്ട്ര മത്സരം എന്ന നിലയിൽ എന്നും ഓർമിക്കപ്പെടുന്നു. 2013 നവംബറിലായിരുന്നു മത്സരം. പരമ്പര ഇന്ത്യ സ്വന്തമാക്കി (20). നവംബർ 16-ന് വാംഖഡെ സ്റ്റേഡിയത്തിൽ രണ്ടാം ടെസ്റ്റിൽ 74 റൺസെടുത്ത് സച്ചിൻ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. മത്സരം ഇന്ത്യ ഇന്നിങ്സിനും 126 റൺസിനും ജയിച്ചു. 1994-ലാണ് ഇന്ത്യൻമണ്ണിൽ വിൻഡീസിന്റെ അവസാന ടെസ്റ്റ് ജയം. അതിനുശേഷം എട്ട് ടെസ്റ്റുകൾ അവർ ഇവിടെ കളിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2RoQDtu
via
IFTTT
No comments:
Post a Comment