കൊച്ചി: പ്രളയത്തിന്റെപേരിൽ എന്തിനാണ് ഈ കുരുന്നുകളുടെ ഭാവി നുള്ളിക്കളയുന്നത്? കത്തുന്ന വെയിലിൽ കഷ്ടപ്പെട്ട് നേടിയ ഇവരുടെ അധ്വാനത്തെ എന്തിനാണ് നിസ്സാരവത്കരിക്കുന്നത്? നട്ടുച്ചവെയിലിൽ കത്തിനിൽക്കുന്ന ട്രാക്കിനരികിൽ നെറ്റിയിൽനിന്ന് ഇറ്റുവീഴുന്ന വിയർപ്പുതുള്ളികൾ തുടച്ചുകൊണ്ട് മാർബേസിൽ സ്കൂളിലെ കായികാധ്യാപിക ഷിബി പറഞ്ഞ വാക്കുകളിൽ ഒരുപാടുപേരുടെ സങ്കടങ്ങളുണ്ട്. വെട്ടിച്ചുരുക്കി നടത്തുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേള ഒട്ടേറെ കുരുന്നുപ്രതിഭകളെ കണ്ണീരിലാഴ്ത്തും. മേള തുടങ്ങാൻ രണ്ടുദിവസം മാത്രം ശേഷിക്കെ അവസാന നിമിഷമെങ്കിലും സർക്കാർ മനസ്സുമാറ്റുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ. തിരുവനന്തപുരത്ത് 26 മുതൽ 28 വരെയാണ് മേള. പ്രധാന സങ്കടങ്ങൾ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കർശന സാമ്പത്തിക നിയന്ത്രണങ്ങളോടെ നടത്താനൊരുങ്ങുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ പ്രധാന സങ്കടം കുട്ടികളുടെ എണ്ണം വെട്ടിക്കുറച്ചതാണ്. ജില്ലാ മേളയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് മുമ്പ് സംസ്ഥാനമേളയിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നു. ഇത്തവണ ജില്ലയിൽനിന്ന് ഒരിനത്തിൽ രണ്ടുപേർക്കുമാത്രമേ സംസ്ഥാനമേളയിൽ പ്രാതിനിധ്യമുള്ളൂ. നേരത്തേ നാലു ദിവസങ്ങളിലായി നടത്തിവന്ന മേള ഇക്കുറി മൂന്നു ദിവസമാക്കി വെട്ടിച്ചുരുക്കിയതാണ് കുട്ടികൾ നേരിടുന്ന മറ്റൊരു പ്രധാനപ്രശ്നം. ഇതിലൂടെ സംഭവിക്കുന്നത് ജില്ലയിൽനിന്നുള്ള മൂന്നാം സ്ഥാനക്കാർക്ക് അവസരം നിഷേധിക്കുന്നത് ഒരിക്കലും നീതീകരിക്കാൻ കഴിയാത്ത തീരുമാനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ താരങ്ങൾക്കാണ് ഈ തീരുമാനം വലിയ തിരിച്ചടിയാവുക. ഇവിടങ്ങളിലെ ജില്ലാ മേളകളിൽ വളരെ ചെറിയ വ്യത്യാസത്തിനാണ് പലരും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. ഇവർക്ക് അവസരം കിട്ടാതെവരുമ്പോൾ അതിനേക്കാൾ മോശം പ്രകടനമുള്ള കുട്ടികൾ മറ്റു ജില്ലകളുടെ മേൽവിലാസത്തിൽ സംസ്ഥാന മേളയ്ക്കെത്തും. അതുമാത്രമല്ല, ജില്ലാ മേളയിൽ ചെറിയൊരു പിഴവിൽ മൂന്നാം സ്ഥാനത്തായിപ്പോയ പലരും സംസ്ഥാനമേളയിൽ ഒന്നാം സ്ഥാനത്തെത്താറുള്ളതും എത്രയോ തവണ കായികകേരളം കണ്ടിരിക്കുന്നു. മേള മൂന്നുദിവസമായി വെട്ടിച്ചുരുക്കിയത് മത്സരാർഥികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഒരു ദിവസം ഒന്നിലേറെ ഇനങ്ങളിൽ മത്സരിക്കേണ്ടിവരുന്നവരുടെ കാര്യമാണ് കഷ്ടം. പരമാവധി മികവ് പുറത്തെടുക്കാനാവാത്ത സാഹചര്യമാണ് ഇതുമൂലമുണ്ടാവുക. മാത്രവുമല്ല, വിശ്രമമില്ലാതെയുള്ള മത്സരങ്ങൾ പരിക്കിനും മുരടിപ്പിനും കാരണമാവുകയും ചെയ്യും. ഗ്രേസ് മാർക്കും മെഡലും സർക്കാരിന്റെ പുതിയ തീരുമാനംകൊണ്ട് കുട്ടികൾക്കുണ്ടാകുന്ന പ്രധാന നഷ്ടം ഗ്രേസ് മാർക്കും മെഡലുമാണ്. മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കിയതിലൂടെ ഒട്ടേറെ താരങ്ങളുടെ ഗ്രേസ് മാർക്ക് സാധ്യത അടയും. സംസ്ഥാനമേളയിൽ ആദ്യ എട്ടു സ്ഥാനങ്ങളിലെത്തുന്നവർക്ക് ഗ്രേസ് മാർക്കുണ്ട്. അതുപോലെ റിലേ ടീമിൽ ഉൾപ്പെട്ട് ദേശീയ മേളയിൽ പങ്കെടുക്കാനുള്ള അവസരം ചിലർക്കെങ്കിലും കൈമോശംവരും. അങ്ങനെവന്നാൽ ദേശീയ തലത്തിലെ ഗ്രേസ് മാർക്കും ഇവർക്ക് കിട്ടാതെവരും. ഇത്തവണ സംസ്ഥാനമേളയിൽ മെഡലുകളില്ല എന്നതാണ് മറ്റൊരു പ്രധാന സങ്കടം. ഒരു വർഷത്തോളം നീണ്ട പരിശീലനത്തിനും അധ്വാനത്തിനുംശേഷം സംസ്ഥാനമേളയ്ക്കെത്തി അവിടെ വിജയികളാകുന്നവർ ഓർമയ്ക്കായി സൂക്ഷിക്കുന്നത് ഈ മെഡലുകളാണ്. അത്ര വലിയ സാമ്പത്തികബാധ്യത മെഡലിന്റെ പേരിലുണ്ടാവില്ലെന്നിരിക്കെ, അത് നിഷേധിക്കുന്നത് ദുഃഖകരമാണ്. Content Highlights: State School Sports 2018 Athletic Meet
from mathrubhumi.latestnews.rssfeed https://ift.tt/2EGt6SH
via
IFTTT
No comments:
Post a Comment